ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന
തിരുവനന്തപുരം: മടവൂരില്‍ വെച്ച് കൊട്ടേഷന്‍ സംഘം അതിക്രൂരമായി ആര്‍ജെ രാജേഷിനെ വെട്ടിക്കൊന്നതിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവായ പ്രവാസി മലയാളി അബ്ദുള്‍ സത്താറിന് രാജേഷിനോട് കടുത്ത പകയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അതിനിടെ രാജേഷ് കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റും നടന്നിരിക്കുന്നു.
കൊട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്തായ സനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊട്ടേഷന്‍ സംഘം ഇയാളുടെ വീട്ടിലാണ് കൊലപാതകത്തിന് മുന്‍പും ശേഷവും താമസിച്ചത്. രാജേഷിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായതിനാണ് സനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജേഷിനോട് കടുത്ത പക
ആര്‍ജെ രാജേഷിന്റെ കൊലപാതകം അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച് തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഖത്തറില്‍ നിന്നാണ് കൊട്ടേഷന്‍ വന്നതെന്നും മുഖ്യപ്രതി അലിഭായ് കൃത്യം നടത്തി രാജ്യം വിട്ടുവെന്നും പോലീസിന് അറിയാം. കൊട്ടേഷന്‍ നല്‍കിയ ആളെന്ന് പോലീസ് പറയുന്ന അബ്ദുള്‍ സത്താറുമായി വാട്‌സ്ആപ്പിലൂടെയാണ് പ്രതികള്‍ ആസൂത്രണം നടത്തിയത്. ഖത്തറില്‍ താമസിക്കുന്ന മലയാളിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവിന് രാജേഷിനോട് കടുത്ത പകയുണ്ടായിരുന്നുവത്രേ. തന്റെ ഭാര്യയുമായുള്ള ബന്ധവും പണമിടപാടുമാണ് സത്താറിനെ ചൊടിപ്പിച്ചത്. ബിസ്സിനസ്സിന് വേണ്ടി ഭര്‍ത്താവിന്റെ പണം ഇവര്‍ രാജേഷിന് നല്‍കിയിരുന്നുവെന്നാണ് സൂചന.
സത്താർ നാട്ടിൽ ഡ്രൈവർ
ഓച്ചിറയിലെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന സത്താര്‍ നാട്ടില്‍ ലോറി ഡ്രൈവറായിരുന്നു. പിന്നീട് കടല്‍കടന്ന് ഖത്തറിലെത്തിയ സത്താറിന് ഖത്തറിലെ സ്‌കൂളില്‍ ഡ്രൈവറായി ജോലി ലഭിച്ചു. അവിടെ വെച്ചാണ് സത്താര്‍ നൃത്താധ്യാപികയുമായി പ്രണയത്തിലാവുന്നതും ഇരുവരും വിവാഹം കഴിക്കുന്നത്. അവിടുന്നങ്ങോട്ടാണ് പ്രവാസി വ്യവസായിയിലേക്കുള്ള സത്താറിന്റെ വളര്‍ച്ച. ക്രിസ്തുമത വിശ്വാസി ആയിരുന്ന യുവതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു വിവാഹം. ഡാന്‍സ് സ്‌കൂളുകളും നൃത്തപരിപാടികളും വഴി സാമ്പത്തിക നില ഉയര്‍ന്നതോടെ സത്താറും ഗള്‍ഫില്‍ ജിംനേഷ്യം ഉള്‍പ്പെടെയുള്ള ബിസ്സിനസ്സുകള്‍ തുടങ്ങി.
പണം നൽകി സഹായം
അതിനിടെയാണ് ഖത്തറില്‍ ജോലിക്കെത്തിയ രാജേഷുമായി യുവതി അടുപ്പത്തിലാകുന്നത്. ഇവരുടെ അടുപ്പം സത്താര്‍ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീട്ടില്‍ വഴക്കായതിനൊപ്പം രാജേഷിനെയും സത്താര്‍ പലതവണ ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണ് രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് പോന്നത്. എന്നാല്‍ നാട്ടിലെത്തിയിട്ടും യുവതിയുമായുള്ള ബന്ധം രാജേഷ് നിലനിര്‍ത്തിപ്പോന്നും. നിരവധി തവണ പണം നല്‍കിയും മറ്റും ഇവര്‍ രാജേഷിനെ സഹായിച്ചിരുന്നുവെന്നാണ് സൂചന. ഇത് സത്താറിനെ കൂടുതല്‍ പ്രകോപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബജീവിതം തകർന്നു
മടവൂരിലെ സ്റ്റുഡിയോയ്ക്ക് വേണ്ടിയും ചെന്നൈയില്‍ ബിസ്സിനസ്സ് തുടങ്ങാനും യുവതി രാജേഷിന് പണം നല്‍കി സഹായിച്ചിരുന്നുവവത്രേ. രാജേഷുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വഴക്കുകള്‍ ഇവരുടെ വിവാഹജീവിതം വേര്‍പിരിയലില്‍ എത്തിച്ചു. അതിനിടെ ചെന്നൈയിലേക്ക് പോകാനും യുവതി ശ്രമിച്ചിരുന്നു. രാജേഷിന് ചെന്നൈയില്‍ യുവതി ജോലി ശരിയാക്കി നല്‍കിയെന്ന വിവരം കൂടി അറിഞ്ഞതോടെയാണ് കൊലപാതകം നടത്താന്‍ പ്രതികള്‍ ആസൂത്രണം തുടങ്ങിയത്. അടുത്ത സുഹൃത്തും ജിംനേഷ്യത്തിലെ ജീവനക്കാരനുമായ അലിഭായിക്കാണ് സത്താര്‍ കൊട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ ജീവിതം തകര്‍ത്തതില്‍ അലിഭായിക്കും രാജേഷിന് ദേഷ്യമുണ്ടായിരുന്നു.
പ്രതികൾക്ക് വേണ്ടി അന്വേഷണം
കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പാണ് അലിഭായ് എന്ന സ്വാലിഹ് തിരുവനന്തപുരത്ത് എത്തിയത്. ഓച്ചിറയിലെ ജിംനേഷ്യത്തിലെ ജീവനക്കാരായ നിഖില്‍, യാസിം അബൂബക്കര്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണി എന്നിവരുമായി ചേര്‍ന്ന് അലിഭായ് കൊലപാതകം ആസൂത്രണം ചെയ്തു. അലിഭായ് തന്നെ നേരിട്ട് സ്റ്റുഡിയോയില്‍ പോയി രാജേഷിന് കണ്ട് ആളെ ഉറപ്പാക്കി. നൃത്താധ്യാപികയുമായി ഫോണില്‍ സംസാരിക്കവേയാണ് രാജേഷ് കൊല്ലപ്പെടുന്നത്. രാജേഷിന്റെ നിലവിളി തന്റെ ഭാര്യയെ കേള്‍പ്പിക്കണമെന്ന് സത്താര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഖ്യപ്രതികളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.
ആർജെ രാജേഷ് കൊലക്കേസിൽ 2 പേർ പിടിയിൽ! ബിടെക്കുകാർ.. അലിഭായിയുടെ അരുമ ശിഷ്യർ
എകെജി വിവാദത്തിൽ അണികൾക്കിടയിൽ വീരപരിവേഷം.. മെഡിക്കൽ ബില്ലിലും താരം വിടി തന്നെ!