ആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറി
രാജേഷിന്റെ കൊലപാതകം ക്വട്ടേഷൻ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് തീവ്ര ഗ്രൂപ്പ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നിൽ തീവ്ര ഗ്രൂപ്പുകാർക്കും പങ്കുള്ളതായി സംശയം. ആർജെ രാജേഷിന്റെ കൊലപാതകത്തിൽ തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനും പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു.
രാജേഷിന്റെ കൊലപാതകം ക്വട്ടേഷൻ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് തീവ്ര ഗ്രൂപ്പ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നത്. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിനുപിന്നാലെയാണ് തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിലെ അംഗങ്ങളാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പോലീസിന് സംശയം തോന്നിയിരിക്കുന്നത്.
ഖത്തറിൽ...
ഖത്തറിൽ നൃത്താദ്ധ്യാപികയായ യുവതിയും ഭർത്താവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത മതക്കാരായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിന് ശേഷം യുവതി മതം മാറിയതായും പറയുന്നു. ഇതിനിടെയാണ് ഖത്തറിൽ ജോലിക്കെത്തിയ രാജേഷുമായി യുവതി പരിചയത്തിലാകുന്നത്. എന്നാൽ രാജേഷുമായുള്ള പരിചയം യുവതിയുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കി. ഇതിനുപിന്നാലെ ഖത്തറിലെ ജോലി ഉപേക്ഷിച്ച് രാജേഷ് നാട്ടിലേക്ക് മടങ്ങി. എന്നാൽ നാട്ടിലെത്തിയ ശേഷവും രാജേഷുമായി യുവതി അടുപ്പം തുടർന്നു. ഇതാണ് യുവതിയുടെ ഭർത്താവിനെ ക്വട്ടേഷൻ നൽകുന്നതിലേക്ക് നയിച്ചതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തറിൽ വ്യവസായിയായ യുവതിയുടെ ഭർത്താവ് നാട്ടിലുള്ള തീവ്ര ഗ്രൂപ്പിൽപ്പെട്ടവർക്കാണ് രാജേഷിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പോലീസിന്റെ സംശയം.
തമിഴ്നാട്ടിലേക്കും...
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം സ്വദേശികളാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെ പിടികൂടാനായിട്ടില്ല. അതിനിടെ, അന്വേഷണത്തിന്റെ വിവരങ്ങൾ ചോരാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ നിലവിൽ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം. അതിനാൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ, സേലം, ചെന്നൈ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാർ കഴിഞ്ഞദിവസം കായംകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. ചവറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് അക്രമികൾ വാടകയ്ക്ക് എടുത്തത്. കാറുടമയെയും മറ്റ് മൂന്നു പേരെയും പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അന്വേഷണം...
എന്നാൽ കസ്റ്റഡിയിൽ എടുത്തവരിൽ നിന്നും പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇവരെ മൊഴി രേഖപ്പെടുത്തി വിട്ടയക്കാനാണ് പോലീസിന്റെ ആലോചന. അതേസമയം, കായംകുളത്ത് നിന്നും പ്രതികൾ മറ്റൊരു കാറിലാണ് തമിഴ്നാട്ടിലേക്ക് കടന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ കാറിനെ പിന്തുടർന്നാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. തമിഴ്നാട്ടിലെ പ്രധാന ടോൾ പ്ലാസകളിൽ നിന്ന് ഈ കാറിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായും ആരോപണമുയർന്നു. രാജേഷിനെ അക്രമിച്ചതിന് പിന്നാലെ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ച് വിവരം നൽകിയിട്ടും പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് ആരോപണം. അപ്പോൾ തന്നെ ദേശീയപാതയിലോ എംസി റോഡിലോ വാഹനത്തിന് വേണ്ടി പരിശോധന നടത്തിയിരുന്നെങ്കിൽ പ്രതികൾക്ക് കായംകുളം വരെ എത്താൻ കഴിയില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
റേഡിയോ ജോക്കിയുടെ കൊലപാതകം; അക്രമികള് ജില്ലയ്ക്ക് പുറത്തുള്ളവര്!! കാത്തിരുന്ന് വെട്ടിനുറുക്കി!!
കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...