നിങ്ങളുടെ കാശ് മേടിച്ച് നടത്തുന്നതല്ല ഡബ്ല്യൂസിസി.. ഓഡിറ്റിംഗ് വേണ്ട.. പാവാട വിളിക്കാരോട് ആർജെ സലിം
പരമ്പരാഗതമായ ചട്ടക്കൂടുകൾക്ക് പുറത്ത് നിൽക്കുമ്പോൾ, അത് വ്യക്തി ആയാലും ഒരു കൂട്ടം വ്യക്തികൾ ആയാലും ഭൂരിപക്ഷത്തിന്റെ എതിർപ്പ് നേരിടേണ്ടി വരുമെന്നുറപ്പാണ്. നമ്മുടേത് ഒരു പുരുഷാധിപത്യ സമൂഹമാണ് എന്നത് തന്നെ കാരണം. ഈ ആൺകോയ്മയെ അംഗീകരിച്ചവരാണ് ഭൂരിപക്ഷം വരുന്ന സ്ത്രീകളും. അതിനിടയിൽ ശബ്ദമുയർത്തുന്ന പെണ്ണ് അഹങ്കാരിയും തലതെറിച്ചവളും പിഴച്ചവളുമാകുന്നു. കസബയെ വിമർശിച്ചു എന്നതല്ല യഥാർത്ഥ പ്രശ്നം. ഒരു പെണ്ണ് വിമർശിച്ചു എന്നത് തന്നെയാണ്.
ആശയസംവാദം സാധ്യമല്ലാത്ത ഇടത്ത് കൂവിത്തോൽപ്പിക്കുക എന്നത് ഈ പറയുന്ന ഭൂരിപക്ഷക്കാരുടെ സ്ഥിരം പതിവാണ്. അതവർ മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ചും വിമൻ ഇൻ സിനിമ കലക്ടീവിന്റെ പേജിന് വൺ സ്റ്റാർ റേറ്റിംഗ് നൽകിയുമെല്ലാം നടപ്പാക്കുന്നു. മമ്മൂട്ടിയെ വ്യക്തിപരമായി പരാമർശിക്കുന്ന ലേഖനം ഔദ്യോഗിക പേജിൽ പങ്കുവെച്ചുവെന്നതാണ് വനിതാ സംഘടനയ്ക്ക് മേൽ ചാർത്തിയിരിക്കുന്ന പുതിയ കുറ്റം. ഈ ലേഖനത്തിന്റെ പേരിൽ നേരത്തെ സംഘടനയ്ക്കൊപ്പം നിന്നവർ പോലും മറുകണ്ടം ചാടുന്നു.
സുനിത ദേവദാസ് എന്ന മാധ്യമ പ്രവർത്തക ഡബ്ല്യൂസിസി പങ്കുവെച്ച ലേഖനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നതോടെ കാര്യങ്ങൾ എരിതീയിൽ എണ്ണയൊഴിച്ച മട്ടിലായി. മമ്മൂട്ടിക്കെതിരായ ലേഖനത്തിന്റെ പേരിൽ വിമൻ സിനിമ കലക്ടീവിനെ പോസ്റ്റുമോർട്ടം ചെയ്യുന്നവരോട് ചില കാര്യങ്ങൾ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ആർജെ സലിം.
തെറിയല്ല മറുപടി
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ എതിർചേരിയിലാണ് എന്നത് കൊണ്ട് തന്നെ വിമൻ ഇൻ സിനിമ കലക്ടീവ് ദിലീപ് ഫാൻസിന്റെ പൊതുശത്രു ആണ്. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ സംഘടനയുടെ നേതൃസ്ഥാനത്തുണ്ട് എന്നതും ശത്രുതയ്ക്ക് കാരണമായി. നേരത്തെ തന്നെ ഉള്ള ഈ ശത്രുതയെ, ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണ് എന്ന ധാരണയാക്കി മാറ്റാൻ കൂടി കസബ വിവാദത്തിലൂടെ ദിലീപ് ഫാൻസിന് കഴിഞ്ഞു. മമ്മൂട്ടി ഫാൻസെന്നോ മോഹൻലാൽ ഫാൻസെന്നോ ഭേദമില്ലാതെയാണ് തെറിവിളികൾ. ഈ തെറിവിളികളൊന്നും പക്ഷേ പാർവ്വതിയും ഡബ്ല്യൂസിസിയും ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയാവുന്നില്ല.
എരിതീയിൽ എണ്ണ
ഡെയിലി ഓയുടെ ലേഖനം സ്വന്തം പേജിൽ പങ്ക് വെച്ചതോടെ അതിലെ ആശയത്തോട് തങ്ങൾ യോജിക്കുന്നു എന്നാണ് ഡബ്ല്യൂസിസി പറയുന്നതെന്നാണ് സുനിത ദേവദാസ് ആരോപിക്കുന്നത്. മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഉദ്ദേശമെന്നും പാർവ്വതിയെ മുൻനിർത്തി സംഘടനയിലെ ചിലർ രാഷ്ട്രീയം കളിക്കുകയാണ് എന്നും മറ്റും സുനിത ദേവദാസ് പറയുന്നു. സുനിത ദേവദാസും ഫാൻസും ഡബ്ല്യൂസിസിക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങളോരോന്നായി നിരത്തി അവയ്ക്കുള്ള വിശദീകരണം നൽകുകയാണ് ആർജെ സലിം. അതിങ്ങനെയാണ്:
ലേഖനം പിൻവലിച്ചത് എന്തിന്
1) WCC എന്തിനായിരുന്നു മമ്മൂട്ടിയെ തെറി വിളിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ ഷെയർ ചെയ്തത് ?
ഒന്നാമത്തെ കാര്യം അതിൽ മമ്മൂട്ടിയെ ആരും തെറി പറഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് യൗവ്വനത്തിനോടുള്ള അമിത ആവേശം മൂത്തു സിനിമകളുടെ നിലവാരം കോമ്പ്രമൈസ് ചെയ്യുന്നു എന്നാണ് ആർട്ടിക്കിൾ പറയുന്നത്. അത് സിനിമയുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. പുള്ളിക്കാരൻ സ്റ്റാറാ, തോപ്പിൽ ജോപ്പൻ എന്നീ സിനിമകളെങ്കിലും കണ്ടവർക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടാവും എന്ന് തോന്നുന്നില്ല. മാത്രമല്ല മോഹൻലാലിനെയും ദിലീപിനെയും അതിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഡെയിലി ഓ ഇന്ത്യ ടുഡേയുടെ ഓൺലൈൻ മാധ്യമമാണ്. ഇത് ഷെയർ ചെയ്യുന്നത് വഴി, കേരളത്തിന് പുറത്തുള്ള നാഷണൽ മീഡിയകളിൽ വരെ സജീവമായ ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ട് എന്ന് കാണിക്കുകയും ചെയ്യാം.
വ്യക്തി അധിക്ഷേപമില്ലേ
2) വ്യക്തി അധിക്ഷേപമില്ലെങ്കിൽ പിന്നെന്തിനു റിമൂവ് ചെയ്തു ?
അത്തരമൊരു ആർട്ടിക്കിളിനെതിരെ ആദ്യമായി പരസ്യമായി രംഗത്തു വരുന്നത് സുനിത ദേവദാസാണ്. ഇംഗ്ലീഷിലുള്ള ആർട്ടിക്കിളിന്റെ വളച്ചൊടിച്ചുള്ള തർജ്ജമയാണ് സുനിത തന്റെ പോസ്റ്റിൽ ചേർത്ത്. അവിടം മുതൽ WCC ക്കു നേരെയുള്ള ഓൺലൈൻ അറ്റാക് പലമടങ്ങായി വർധിച്ചു. വളഞ്ഞിട്ടുള്ള ആക്രമണങ്ങളിൽപ്പെട്ടു പെട്ടെന്ന് പ്രതികരിച്ചതാവണം.
ക്ഷമ പറഞ്ഞുകൂടേ
3) പാർവതി മമ്മൂട്ടിയെ മോശമായി വിമർശിച്ചതുകൊണ്ടല്ലേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്? ഒരു ക്ഷമ ചോദിച്ചു കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിക്കൂടെ ?
" നിർഭാഗ്യകരമായി കണ്ടുപോയൊരു സിനിമയായിരുന്നു കസബ. അതിൽ പ്രവർത്തിച്ച എല്ലാ ടെക്‌നീഷ്യന്മാരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, വളരെ പ്രഗത്ഭനായ ഒരു നടൻ സന്ദർഭവശാൽ പറഞ്ഞു പോയ ചില മോശം ഡയലോഗുകൾ എന്നെ തികച്ചും നിരാശപ്പെടുത്തി. " എന്നാണ് പാര്‍വതി അന്ന് പറഞ്ഞത്. ഇതിലെവിടെയാണ് മമ്മൂട്ടിയെ കഠിനമായി വിമർശിച്ചത് ? ഓണ്‍ലൈന്‍ മഞ്ഞകളുടെ നുണ പ്രചരണം മാത്രമായിരുന്നു അത്.
സിനിമ വെറും സിനിമയല്ല
4) സിനിമയെ സിനിമയായി കണ്ടുകൂടെ ?
വിമർശിക്കുമ്പോൾ മാത്രം ഓർമ്മ വരുന്നൊരു എതിർവാദമാണ് ഇത്. നടന്മാർക്ക് അംഗീകാരം കിട്ടുമ്പോൾ, ഫാൻസിന്റെ കൈയ്യടി കിട്ടുമ്പോള്‍, സിനിമ കൊണ്ടുള്ള മറ്റു പ്രയോജനങ്ങൾ എല്ലാം ഉപയോഗപ്പെടുത്തുമ്പോഴൊന്നും സിനിമയെ സിനിമയായി കണ്ടൂടെ എന്ന് ഇവരോ നിങ്ങളോടു പറയുന്നില്ലല്ലോ പിന്നെന്തിനാണ് വിമർശിക്കുമ്പോൾ മാത്രം ഒരു പ്രത്യേകത.
സിനിമയുടെ സ്വാധീനം
5) സിനിമയിൽ അപ്പോൾ മോശം കാര്യങ്ങൾ ഒന്നും വേണ്ട എന്നാണോ ?
ഒരു ഉദാഹരണം പറയാം. നിങ്ങൾ മോഹൻലാല്‍ ഫാനാണ് എന്ന് കരുതുക. നിങ്ങൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്നൊരു ജാതിയിൽ നിന്നാണ് വരുന്നതെന്നും കരുതുക. ഒരു സിനിമയിൽ മോഹൻലാൽ വളരെ ഹീറോയിക്കായി നിങ്ങളുടെ ജാതിയിൽപ്പെട്ടൊരു കഥാപാത്രത്തെ അതിന്റെ പേരിൽ തരംതാഴ്ത്തി കൈയ്യടി നേടുന്നൊരു രംഗമുണ്ട് എന്ന് കരുതുക. ഉയർന്ന സവർണ്ണ ജാതികൾക്കു അത് ഹീറോയിസമായിരിക്കും. അവർ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ നിങ്ങൾക്ക് അത് കണ്ടു കൈയ്യടിക്കാൻ സാധിക്കുമോ?
കാണിക്കലും ആഘോഷിക്കലും വ്യത്യാസമുണ്ട്
അത്രയേ പാർവതിയും ചെയ്തിട്ടുള്ളൂ. സ്ത്രീയെന്ന ഓൾറെഡി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ അവരും പറഞ്ഞുള്ളൂ. നിങ്ങൾ ഒരു അംഗ പരിമിതനാണെങ്കിൽ നിങ്ങളെപ്പോലെയുള്ളൊരു കഥാപാത്രത്തെ ചീത്ത വിളിച്ചു കൈയ്യടി നെടുന്നൊരു രംഗം കണ്ടു സന്തോഷിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? ഒരു കാര്യം കാണിക്കുന്നതും അത് ആഘോഷിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
സിനിമയുണ്ടാക്കുന്ന ധാരണ
6) സിനിമയ്ക്ക് അത്രയും സ്വാധീനമൊക്കെയുണ്ടോ നമ്മുടെ സമൂഹത്തിൽ ?
നമ്മളിൽ ഒരു കോടതിമുറി ശരിക്കു കണ്ടിട്ടുള്ളവർ എത്രപേരുണ്ട് ? ഒരു ജയിൽ ? ഒരു ക്രൈം സീൻ ? വളരെ ചുരുക്കമാണ്. കോടതി മുറിയെന്നും ജെയിലെന്നും ക്രൈം സീനെന്നും വിചാരിച്ചു നമ്മുടെ മനസ്സിലുള്ളതൊക്കെ സിനിമയിലെ ഇമേജുകളാണ്. ശരിക്കുള്ള വസ്തുതകളല്ല. കോളേജിൽ പോകാത്തവരുടെ വിചാരം എല്ലാ കോളേജിലും പിള്ളേർ ആടിപ്പാടി നടക്കുന്നു എന്നാണ്. അതുപോലെ പല തെറ്റായ കാര്യങ്ങളും സിനിമ കാരണം നമ്മളറിയാതെ തന്നെ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്.
പീഡനം പോലും സാമാന്യവത്ക്കരിക്കുന്നു
പല തെറ്റായ കാര്യങ്ങളും നോർമലൈസ് ചെയ്യാനും ലളിതവൽക്കരിക്കാനും സിനിമ നമ്മൾ പോലും അറിയാതെ നമ്മളെ സഹായിക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ട്രീറ്റ് ചെയ്യുന്നത് ഓക്കേ ആണെന്നും മറ്റും ഇവർ നിരന്തരം പറഞ്ഞു വെയ്ക്കുന്നുണ്ട്. റേപ് പോലൊരു ക്രൈം പോലും അത് ചെയ്തയാൾ ഇരയായവളെ കല്യാണം കഴിക്കുമ്പോൾ എല്ലാം ഒക്കെയായി എന്ന് കാണിക്കുന്ന എത്ര സിനിമകളുണ്ട് നമുക്ക് ?
ഡബ്ല്യൂസിസി എന്ത് മാറ്റമുണ്ടാക്കി
7) WCC ഇത്രകാലം കൊണ്ട് ഇവിടെ എന്ത് മാറ്റമാണ് കൊണ്ട് വന്നത് ?
എന്റെയോ നിങ്ങളുടെയോ കാശ് മേടിച്ചു നടത്തുന്ന സംഘടനയല്ല അത്. അതുകൊണ്ടു തന്നെ നമുക്ക് സ്റ്റെയ്ക്കില്ലാത്തൊരു സ്ഥാപനത്തിൽക്കയറി ഓഡിറ്റ് ചെയ്യാൻ നമുക്ക് ഒരവകാശവും ഇല്ല. അവർ വളരെ ഇൻഫന്റ് സ്റ്റെയ്ജിൽ നിൽക്കുന്നൊരു സംഘടനയാണ്. അവർക്കു മുൻ മാതൃകകളില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ കൂട്ടായ്മക്കെതിരെ പുരുഷാധിപത്യമുള്ളൊരു സമൂഹത്തിൽ നിന്ന് മുൻപ് കണ്ടിട്ടില്ലാത്ത വിധം അറ്റാക്കുകളും തടസ്സങ്ങളും ഉണ്ടാകും. അവരെ ആദ്യം സ്വന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഫെഫ്കയിലോ അമ്മയിലോ പോയി നിങ്ങൾ ചോദിക്കുന്നില്ലല്ലോ അവരുടെ പ്രവർത്തനങ്ങൾ ഏതെല്ലാം തരത്തിലായിരുന്നു എന്ന്.
ഫാനരന്മാരോട് ഒന്നും പറയാനില്ല
8) ഇപ്പോൾ ഇത് പറയാൻ ?
ഫാനരന്മാരായ സെക്സിസ്റ്റുകളോടും ഫാനരന്മാർ അല്ലാത്ത സെക്സിസ്റ്റുകളോടും ഒന്നും പറയാനില്ല. എന്നെങ്കിലും ഇവോൾവ് ചെയ്യട്ടെ എന്നാശ മാത്രം. പറയാനുള്ളത് ആദ്യം സപ്പോർട്ട് ചെയ്തിട്ട് ഇപ്പോൾ എന്തൊക്കെയോ തെറ്റിദ്ധാരണകൾ കാരണം WCC യെ എതിർക്കുന്നവരോടാണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു കൂടെ നിർത്താനാണ്.
പെണ്ണിനെ ഷർട്ട് എന്ന് വിളിച്ചാലോ
9) പാവാട വിളിയെക്കുറിച്ചു ?
അതൊരു കളിയാക്കലാണ് എന്ന് അത് വിളിക്കുന്നവർക്കു മാത്രമാണ് തോന്നുന്നത്. അത്രയുമെങ്കിലും വളർച്ചയുള്ളവർ മാത്രമാണ് WCC യുടെ കൂടെ നിൽക്കുന്നത്. സ്ത്രീകളെ ഷർട്ടെന്ന് വിളിച്ചാൽ അത് കളിയാക്കലാവില്ലല്ലോ എന്നാണ് ആർജെ സലിം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഡബ്ല്യൂസിസിക്കൊപ്പം
ആർജെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്