ആളൊഴിഞ്ഞ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കും, കള്ളനെ പോലീസ് പിടികൂടി
തിരുവനന്തപുരം: ആളൊഴിഞ്ഞ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. മണക്കാട് വില്ലേജിൽ കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്ക് സമീപം കീഴാറന്നൂർ പുതുവൽ പുത്തൻവീട്ടിൽ കരുണാകരന്റെ മകൻ കാർത്തികേയൻ എന്ന് വിളിക്കുന്ന ഗിരീഷ്‌കുമാർ (40) ആണ് പിടിയിലായത്. ബാലരാമപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് പിടിയിലായി. പകൽസമയങ്ങളിൽ കറങ്ങിനടന്ന് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന ആളില്ലാത്ത വീട് കണ്ടുവച്ച് രാത്രിയിലെത്തി വീടിന്റെ വാതിലുകൾ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് അലമാരയിൽ വച്ചിരിക്കുന്ന സ്വർണാഭരണങ്ങളും രൂപയും മോഷണം നടത്തുകയാണ് പതിവ്.
ബാലരാമപുരം സ്റ്റേഷൻ പരിധിയിലെ കട്ടച്ചൽക്കുഴി, പനയറക്കുന്ന് പ്രദേശങ്ങളിലുണ്ടായ മോഷണക്കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം സിറ്റി, റൂറൽ മേഖലയിൽ ഇരുപത്തഞ്ചോളം മോഷണക്കേസുകൾ നിലവിലുണ്ട്. രണ്ടുമാസം മുമ്പാണ് പ്രതി ഒരു കഞ്ചാവ് കേസിൽ ജയിലിലകപ്പെട്ടിട്ട് ജാമ്യത്തിലിറങ്ങിയത്. അതിനുശേഷം നിരവധി മോഷണങ്ങൾ നടത്തിയത്. സമാന രീതിയിലുള്ള മോഷണം നടത്തുന്നവരെ ലിസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാറിന്റെ നിർദ്ദേശാനുസരണം ബാലരാമപുരം സി.ഐ പ്രദീപ്‌കുമാർ, എസ്.ഐ ഹേമന്ദ്‌കുമാർ, സുജിത്ത്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.