നേമത്ത് കടകൾ കുത്തിതുറന്ന് മോഷണം
നേമം: പാപ്പനംകോടിന് സമീപം തുലവിള ജംഗ്ഷനിലെ നാലു കടകൾ കുത്തി തുറന്ന് മോഷണം നടന്നു. ദേശീയ പാതയ്ക്കരികിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ബോഡി ബിൽഡിംഗ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റെപ്സ് കടയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന കമ്പ്യൂട്ടറും മറ്റ് സാമഗ്രകളും 12500 രൂപയും നഷ്ടപ്പെട്ടതായി ഉടമ വിനോദ് കുമാർ പറഞ്ഞു.
കടയുടെ പൂട്ട് പൊളിച്ച ശേഷം ചില്ല് കതകു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മഹേശ്വറിന്റെ ഉടമസ്ഥതയിലുള്ള ആരോമൽ ഫാൻസി സ്റ്റോറിൽ നിന്നും 2000 രൂപയും, വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള പ്ലേ സ്റ്റോർ മൊബൈൽ ഷോപ്പിൽ നിന്ന് 2200 രൂപയും നഷ്ടപ്പെട്ടു. മകയിരം ഹയർ സർവീസ് കുത്തി തുറന്നെങ്കിലും ഇവിടെ കാശ് സൂക്ഷിക്കാതിരുന്നതിനാൽ മോഷണം നടന്നില്ലെന്ന് ഉടമ രാജൻ പറഞ്ഞു.
മോഷണം നടന്ന കടകൾ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ്. കടകളുടെ മേശവരി കുത്തി തുറന്ന നിലയിലായിരുന്നു. ഇതിനു സമീപം പ്രവർത്തിക്കുന്ന ടയർ കടയുടെ ഗോഡൗൺ തുറക്കാനും ശ്രമം നടന്നു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഉച്ചയോടെ വിരൽ അടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.