കൊട്ടാരക്കരയിൽ ജ്വല്ലറിയിൽ മോഷണം: എട്ട് പവനുമായി മുങ്ങിയ യുവാവ് അറസ്‌റ്റില്‍, ജ്വല്ലറിയില്‍ നാടകം!!
കൊല്ലം: ജ്വല്ലറിയിൽ നിന്ന് എട്ട് പവന്റെ ആഭരണങ്ങൾ കവർന്ന് സ്‌കൂട്ടറിൽ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഹരികൃഷ്‌ണനെയാണ് (24) കൊട്ടാരക്കര പൊലീസ് ഇന്നലെ രാത്രി കൃഷ്‌ണപുരത്തെ ഭാര്യവീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. ഉച്ചയ്‌ക്ക് 12 ഓടെ കൊട്ടാരക്കര ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവിൽ മോഷണത്തിൽ കലാശിച്ചത്. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിന് താൻ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങൾ എടുക്കാനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്.
മാന്യമായ വസ്‌ത്രധാരണവും ആകർഷകമായ പൊരുമാറ്റവും വാക്‌ചാതുരിയും കൊണ്ട് ജ്വല്ലറി ഉടമയുടെ ഭാര്യയെ കൈയിലെടുത്തു. വിവാഹത്തിന് സഹോദരിയും കുടംബവും ഇവിടെ നിന്ന് സ്വർണം എടുക്കുമെന്നുവരെ കട ഉടമയുടെ ഭാര്യയെ വിശ്വസിപ്പിച്ചു. ഇതിനിടെ കല്യാണ പെണ്ണിനോടെന്ന വ്യാജേന ആഭരണത്തിന്റ മോഡൽ സംബന്ധിച്ച് ഫോണിലൂടെ അഭിപ്രായം തേടുന്ന നാടകവും ഹരികൃഷ്‌ണൻ പുറത്തെടുത്തു.
ഹരികൃഷ്‌ണന് കുടിക്കാൻ വെള്ളം വേണമോയെന്ന് സ്‌ത്രീ അന്വേഷിച്ചു. ചൂട് ചായ കിട്ടിയാൽ നന്നായിരിക്കുമെന്ന് യുവാവ് മറുപടി പറഞ്ഞു. കടയോട് ചേർന്ന് തന്നെയാണ് വീട്. മാത്രമല്ല കടയുടെ മുന്നിൽ ഭർത്താവ് മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയുമായിരുന്നു. എന്നാൽ ഫോൺ ചെയ്യാനെന്ന വ്യാജേന യുവാവ് പല വട്ടം ഫാേണുമായി കടയ്‌ക്കകത്ത് നിന്ന് ഇറങ്ങിയും കയറിയും നിന്നതിനാൽ ട്രേയിൽ എടുത്തുവച്ച സ്വർണവുമായി ഇയാൾ പുറത്തിറങ്ങി സ്‌കൂട്ടറിൽ പോയത് സ്‌ത്രീയുടെ ഭർത്താവ് ഗൗനിച്ചില്ല. അഞ്ച് മിനിറ്റിനകം സ്‌ത്രീ ചായയുമായി വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സുരക്ഷാകാമറയിൽ നിന്ന് വാഹനത്തിന്റെ നമ്പർ മനസിലാക്കിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.