റോബിൻ ഗിരീഷ് അറസ്റ്റിൽ; നടപടി വണ്ടി ചെക്ക് കേസിൽ
ഇടുക്കി: റോബിൻ ബസ് നടത്തിപ്പുകാരൻ ഗീരീഷിനെ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ഇന്ന് ഉച്ചയോടെ ഈരാട്ടുപേട്ടയിലെ ഇയാളുടെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു.
2012 ൽ ഒരു വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ചെക്ക് കേസ് രജിസ്റ്റർ ചെയ്തത്. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം പോലീസിന്റേത് പ്രതികാര നടപടിയാണെന്ന് ഗിരീഷ് പ്രതികരിച്ചു. തന്റെ ഭർത്താവിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു.

റോബിൻ ബസിന്റെ യഥാർത്ഥ ഉടമ കിഷോർ എന്ന വ്യക്തിയാണ്. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. ഗിരീഷുമായി 2008 മുതലുള്ള ബിസിനസ് ബന്ധമാണെന്നും ഇപ്പോഴത്തെ നിയമപോരാട്ടത്തിൽ താൻ കിഷോറിനൊപ്പമാണെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം റോബിൻ ബസ് പോലീസ് പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. പത്തനംതിട്ട ബസ് സ്റ്റാന്റിലേക്ക് കയറുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു നടപടു. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി യാത്ര നടത്താം എന്നതാണ് റോബിൻ ബസിന്റെ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരു സംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് അവരെ ഇറക്കുകയും ചെയ്യുന്നതാണ് ഓൾ ഇന്ത്യ പെർമിറ്റിന് പരിധിയിൽ വരുന്ന നിർദ്ദേശം. എന്നാൽ റോബിൻ ബസ് എല്ലാ പോയിന്റുകളിൽ നിന്നും ആളെ കയറ്റുകയാണെന്നും നിയമലംഘനം ആവർത്തിക്കുകയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ബസിനെതിരായ നടപടികൾ കടുപ്പിച്ചേക്കുമെന്നാണ് സൂചന. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിച്ചേക്കുമെന്നാണ് വിവരം. അതേസമയം ബസ് പിടിച്ചെടുത്ത നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരെ റോബിൻ ബസ് ജീവനക്കാർ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്ന് ഇവർ വിമർശിച്ചു.












Click it and Unblock the Notifications