കോന്നിയില്‍ 23 വര്‍ഷത്തെ ആധിപത്യം നിലനിര്‍ത്താനുറച്ച് യുഡിഎഫ്; തിരികെ പിടിക്കുമെന്ന വാശിയില്‍ ഇടത്
കോന്നി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോന്നിയില്‍ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമാക്കി മുന്നണികള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പകരുന്ന ആത്മവിശ്വാസത്തില്‍ മണ്ഡലം നിലനിര്‍ത്താമെന്ന് യുഡിഎഫ് കണക്ക് കൂട്ടുമ്പോള്‍ എന്തുവില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കണമെന്നുറച്ചാണ് എല്‍ഡിഎഫ് ഇത്തവണ രംഗത്ത് ഇറങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്.
മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും
1996 ല്‍ അടൂര്‍ പ്രകാശിനെ ഇറക്കി മണ്ഡലം പിടിച്ച കോണ്‍ഗ്രസിന് കോന്നി പിന്നീട് ഇതുവരെ നഷ്ടപ്പെട്ടില്ല. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും ലോക്സഭയില്‍ എത്തിയതോടെ കോന്നിയില്‍ അദ്ദേഹത്തിന് ആര് പകരക്കാരൻ ആവുമെന്ന ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോന്നി നിയോജക മണ്ഡലം തലത്തിലുള്ള നേതൃയോഗം യൂഡിഎഫ് ചേര്‍ന്നു കഴിഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ 2016 ല്‍ അടൂര്‍ പ്രകാശ് നേടിയ 20748 വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ..
23 വര്‍ഷം
കോന്നിയില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പെരുമ്പാവൂര്‍ എംഎല്‍എ വിപി സജീന്ദ്രനാണ്. മണ്ഡലത്തിലെത്തുന്ന അദ്ദേഹം പ്രവര്‍ത്തകരോടും പ്രാദേശിക നേതാക്കളോടും കൂടിക്കാഴ്ച്ച നടത്തും. 23 വര്‍ഷം തുടര്‍ച്ചയായി കോന്നിയെ പ്രതിനിധീകരിച്ചിരുന്ന അടൂര്‍ പ്രകാശ് മാറുമ്പോള്‍ ഇത്രയും നാള് അവസരം നഷ്ടപ്പെട്ടിരുന്ന കോന്നിയിലെ നേതാക്കന്മാരെ പരിഗണിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നു വരുന്നത്.
വിജയസാധ്യതയുള്ളവര്‍ക്ക്
കോന്നി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് തന്റെ പിന്തുണയെന്നാണ് അടൂര്‍ പ്രകാശും വ്യക്തമാക്കുന്നത്. ഗ്രൂപ്പ് പരിഗണനയ്ക്കും, സാമുദായിക പരിഗണനയ്ക്കും അപ്പുറം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആകും ആദ്യം പാര്‍ട്ടി പരിഗണിക്കുക. സാമുദായിക പരിഗണനയും ജാതിസമവാക്യവും മുന്‍നിര്‍ത്തി ജില്ലയില്‍ നിന്നുള്ള പലനേതാക്കളും ചരടുവലിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അത് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നാണ് അടൂര്‍ പ്രകാശ് വ്യക്തമാക്കുന്നത്.
ഉയര്‍ന്നുവരുന്ന പേരുകള്‍
ഐ ഗ്രൂപ്പില്‍ നിന്ന് പഴകുളം മധുവിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരിന് ഗ്രൂപ്പുകള്‍ക്ക് അധീതമായ പിന്തുണയുണ്ട്. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നതും റോബിന്റെ പേരിന് മുന്‍തൂക്കം നല്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്റെ പേരും ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഇടതുമുന്നണി നീക്കം
മറുവശത്ത് യുവനേതാക്കളെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ഇടതുമുന്നണി നീക്കം നടത്തുന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 10ന് കോന്നയില്‍ എത്തും. സി.ജി.ദിനേശ് അനുസ്മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റിയംഗം എം. വി. ഗോവിന്ദൻ കോന്നിയിലെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സമ്മേളനത്തിൽ അദ്ദേഹം പരാമർശിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതല എംവി ഗോവിന്ദന് ആയിരിക്കാനും സാധ്യതയുണ്ട്.
ചര്‍ച്ചകള്‍
ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജനകമ്മീഷന് അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്റെ പേരാണ് എല്‍ഡിഎഫ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര് സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന് എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ടുകളുടെ ആത്മവിശ്വാസത്തില്‍ ബിജെപിയും മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സംസ്ഥാന നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്.