പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ
കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. പരാതി പിൻവലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന ഭയം തനിക്കും ഉണ്ടായിരുന്നുവെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.
രമേശ് ചെന്നിത്തല ജോളി, പിണറായി വിജയൻ സയനൈഡ്, രണ്ടും നശീകരണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
ചൊവ്വാഴ്ച രാവിലെയാണ് റോജോ അമേരിക്കയിൽ നിന്നും എത്തിയത്. 9 മണിക്കൂറോളം അന്വേഷണ സംഘം റോജോയുടെ മൊഴിയെടുത്തു. ചില സംശയങ്ങളുടെ പേരിലാണ് പരാതി നൽകിയത്. എന്നാൽ ഇത്രയും ദുരൂഹതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി ലഭിക്കണം. അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്നും റോജോ പ്രതികരിച്ചു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കൾക്കും ഒപ്പമാണ് റോജോ എത്തിയത്.
റോജോയുടെ സഹോദരി റെഞ്ചിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജോളിയുടെ മക്കളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ജോളി, പ്രജി കുമാർ, മാത്യു എന്നിവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനിരിക്കുകയാണ്.
പുതിയതായി 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്ത വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. അതേസമയം കേസിലെ നിർണായ തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി സൂക്ഷിച്ചിരുന്ന കുപ്പി പൊന്നാമറ്റം വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കാനാകു.