പാർവ്വതിക്കെതിരായ സൈബർ ആക്രമണത്തിന്റെ ബലിയാട് താൻ.. പൊട്ടുന്നത് 18 കോടി!
കൊച്ചി: മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പാര്‍വ്വതിക്കെതിരെ അന്ന് തുടങ്ങിയ വെട്ടുകിളി ആക്രമണം താരത്തിന്റെ എല്ലാ സിനിമകള്‍ക്ക് നേരെയും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാമലീലയ്ക്ക് എതിരെ പ്രചാരണം നടന്നപ്പോള്‍ നിര്‍മ്മാതാവിന്റെയും ലൈറ്റ് ബോയിയുടേയും അധ്വാനത്തെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കിയ അതേ ആളുകളാണ് പാര്‍വ്വതിയുടെ സിനിമകളെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്.
സിനിമ നിരവധി പേരുടെ സ്വപ്‌നവും അധ്വാനവും ആണെന്ന രാമലീല തത്വമൊന്നും ഇവര്‍ക്ക് പാര്‍വ്വതിയുടെ കാര്യത്തില്‍ ബാധകമല്ല. അടുത്തിടെ റിലീസായ മൈ സ്റ്റോറിക്കും റിലീസാകാനിരിക്കുന്ന കൂടെയ്ക്കും എതിരെ വലിയ തോതിലാണ് ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നത്. അതിനിടെ മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകര്‍ ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
താൻ ബലിയാടായി
പാര്‍വ്വതിക്ക് എതിരായ സൈബര്‍ ആക്രമണങ്ങളുടെ ബലിയാടാണ് താനും തന്റെ സിനിമയുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറയുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും താരസംഘടനയായ അമ്മയോ വനിതാ കൂട്ടായ്മ ആയ വിമന്‍ ഇന്‍ സിനിമ കലക്ടീവോ തന്നെ സഹായിച്ചില്ലെന്നും റോഷ്‌നി പറയുന്നു. വ്യക്തിപരമായി തന്നെ ആരും ചീത്ത വിളിക്കുന്നില്ല.
പടം പൊളിക്കുമെന്ന്
എന്നാല്‍ പടം പൊളിക്കും എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും നിരന്തരം മെസ്സേജുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവളുടെ അഹങ്കാരത്തിന് ഞങ്ങള്‍ പകരം വീട്ടും എന്ന തരത്തിലാണ് ഭീഷണികള്‍. പാര്‍വ്വതിയെ ലക്ഷ്യമിട്ടുള്ള ഈ സൈബര്‍ ആക്രമണത്തില്‍ തന്റെ സിനിമയും പരിശ്രമവും പ്രതീക്ഷയുമാണ് തകര്‍ന്നത് എന്ന് റോഷ്‌നി പറയുന്നു.
ആ നിലപാടാണ് തുടക്കം
സിനിമയുടെ പരാജയം പാര്‍വ്വതിയുടെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട എന്ന നടി മാല പാര്‍വ്വതിയുടെ വിമര്‍ശനത്തിനും റോഷ്‌നി മറുപടി പറയുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വ്വതി നടത്തിയ പരാമര്‍ശത്തോടെയാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. ആ നിലപാട് ശരിയാണോ തെറ്റാണോ എന്ന് താനല്ല നിശ്ചയിക്കേണ്ടത്. പക്ഷേ അതിന്റെ പ്രത്യഘാതങ്ങള്‍ അനുഭവിക്കുന്നത് താനാണ്.
സഹായിച്ചില്ലെന്ന് പറഞ്ഞിട്ടില്ല
പാര്‍വ്വതിയോ പൃഥ്വിരാജോ പ്രമോഷന് കൂടെയില്ല എന്ന് പറഞ്ഞിട്ടില്ല. പാര്‍വ്വതി വിദേശത്താണുള്ളത്. ഓണ്‍ലൈന്‍ വഴി സഹായിക്കാമെന്നാണ് പറയുന്നത്. ക്യാമറ അയച്ചാല്‍ അഭിമുഖം തരാം എന്നാണ് പൃഥ്വിരാജിന്റെ നിലപാടെന്നും റോഷ്‌നി പറയുന്നു. കഷ്ടപ്പാടിന്റെ സമയത്ത് തന്റെ ടീം കൂടെയുണ്ടാകണം എന്ന് മാത്രമാണ് നേരത്തെ പറഞ്ഞത്.
വെറുതേ പോസ്റ്റ് ഇട്ടാൽ മതി
വിമര്‍ശിക്കുന്ന മാല പാര്‍വ്വതിയെ പോലുള്ളവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. തന്നെ സംബന്ധിച്ച് സമ്പത്തടക്കം എല്ലാമുണ്ട് നഷ്ടപ്പെടാനായിട്ട്. ഇവര്‍ക്കൊക്കെ വെറുതേ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ മാത്രം മതി. തനിക്കിത് ജീവന്‍ മരണ പോരാട്ടമാണ്. മൈ സ്‌റ്റോറിയെന്ന തന്റെ കുഞ്ഞ് ഐസിയുവിലാണ്. അതിനെ രക്ഷപ്പെടുത്താന്‍ താന്‍ എന്തും ചെയ്യുമെന്നും റോഷ്‌നി പറയുന്നു.
ആരും സഹായിച്ചില്ല
18 കോടി മുടക്കിയ ചിത്രത്തിന്റെ തുടക്കം മുതല്‍ക്കേ തന്നെ പ്രശ്‌നങ്ങളുണ്ട്. പിന്നില്‍ ആരാണെന്ന് അറിയില്ല. അമ്മയുമായും ഡബ്ല്യൂസിസിയുമായും തനിക്ക് ബന്ധമില്ല. അവര്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും റോളില്ല. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ തന്റെ ചിത്രത്തെ മോശമായി ബാധിച്ചു. പാര്‍വ്വതിയെ സഹായിക്കാനെങ്കിലും ഡബ്ല്യൂസിസി തന്റെ സിനിമയെ അനുഭാവത്തോടെ സമീപിച്ചിരുന്നുവെങ്കില്‍ ഇത്രമേല്‍ പ്രയാസം ഉണ്ടാവുമായിരുന്നില്ല.
ഡബ്ല്യൂസിസി ഒപ്പം നിന്നില്ല
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനയായ ഡബ്ല്യൂസിസി എന്നാണ് താനറിഞ്ഞത്. എന്നാല്‍ ഇത്രമേല്‍ ആക്രമണം തന്റെ സിനിമയുടെ നേര്‍ക്ക് ഉണ്ടായിട്ടും ആരും ഇതുവരെ പ്രതികരിച്ചില്ല. സജിത മഠത്തിലിനെ വിളിച്ച് തന്റെ പ്രശ്‌നങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ചെന്ന് പരാതി പറയാനാണ് മറുപടി ലഭിച്ചതെന്നും റോഷ്‌നി ദിനകര്‍ പറയുന്നു.