പിണറായിയുടെ പത്രസമ്മേളനങ്ങൾ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേയ്ക്ക് അധ:പതിച്ചു: ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനങ്ങൾ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേയ്ക്ക് അധ:പതിയ്ക്കുകയാണെന്ന വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോവിഡിൻ്റെ പശ്ചാത്തലത്തിൽ രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധികാരികമായി അറിയാൻ വേണ്ടിയാണ് ജനങ്ങൾ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കാണുന്നത്. എന്നാൽ അതിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള വേദിയായി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൂന്തുറയിൽ കഴിഞ്ഞ ദിവസം പ്രദേശവാസികൾ നടത്തിയ പ്രതിഷേധം പ്രതിപക്ഷ ഇടപെടലിനെ തുടർന്നാണെന്നാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചത്. പൂന്തുറയിൽ ഉണ്ടായ പ്രശ്നം എന്താണെന്ന് ബഹു. മുഖ്യമന്ത്രി അന്വേഷിക്കാൻ തയ്യാറാകണം. പാവപ്പെട്ട മൽസ്യത്തൊഴിലാളികളുടെ ജീവിതവും അവരുടെ പ്രയാസങ്ങളും മനസിലാക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയാത്തതാണോ അതോ ഓഖിക്കാലത്ത് വിഴിഞ്ഞത്ത് നിന്നും ജീവരക്ഷാർത്ഥം ഓടേണ്ടി വന്നതിൻ്റെ പകയാണോ എന്നറിയില്ല, മൽസ്യത്തൊഴിലാളികളോട് എന്നും വൈരാഗ്യബുദ്ധിയോടെയാണ് ഈ മുഖ്യമന്ത്രി ഇടപെട്ടിട്ടുള്ളത്.
ഇന്നത്തെ മനോരമ പത്രത്തിൽ പൂന്തുറയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അത് പ്രതിപക്ഷത്തിൻ്റെ തലയിൽ വച്ചുകെട്ടുന്നത്? ഗവൺമെൻ്റിൻ്റെ കൈയ്യിൽ അതിനുള്ള രേഖയുണ്ടോ? രേഖയുണ്ടെങ്കിൽ ആ പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. നാല് മാസങ്ങൾക്ക് മുമ്പ് പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടത് ഗൂഢാലോചനയാണെന്ന് വിമർശിച്ചവർ ഈ വിഷയത്തിൽ ആരുടെയൊക്കെ പേരിൽ നടപടി എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കണം. അല്ലാത്തപക്ഷം ഇത്തരം തരംതാണ പ്രസ്താവനകൾക്ക് കോവിഡുമായി ബന്ധപ്പെട്ട പത്രസമ്മേളനങ്ങൾ വേദിയാക്കരുതെനന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.