Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പ്രളയമല്ല, കൊവിഡ് കാലമാണ്, യുവാക്കളുടെ സന്നദ്ധസേനയ്‌ക്കെതിരെ ഷിബു ബേബിജോണ്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് സന്നദ്ധപ്രവര്‍ത്തകരുടെ സേനയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ അറിയിച്ചിരുന്നു. 22 മുതല്‍ 40 വയസുവരെ പ്രായമുള്ള ആളുകളുടെ സംവിധാനമാണ് പദ്ധതിയിട്ടത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരു ദിവസം കൊണ്ട് അയ്യായിരം പേരാണ് പദ്ധതിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഈ പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷീബു ബേബിജോണിന്റെ വിമര്‍ശനം.

shibubaby jhon

കഴിഞ്ഞ പ്രളയകാലത്തെ പോലെ യുവാക്കളെ മുഴുവന്‍ ഫീല്‍ഡിലിറക്കേണ്ട സമയമല്ല ഇതെന്ന് ഷിബുബേബി ജോണ്‍ പറയുന്നു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടര ലക്ഷത്തോളം യുവാക്കളെ യാതൊരു പരിശീലനമോ മുന്നൊരുക്കങ്ങളൊ ഇല്ലാതെയാണ് സമൂഹത്തിലേയ്ക്ക് ഇറക്കിവിടാനൊരുങ്ങുന്നത്. കൊറോണ ഭീഷണി ഏറ്റവുമധികം നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ മെഡിക്കല്‍- പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം പരിശീലനം സിദ്ധിച്ചവരെയാണ് ഈ അവസരത്തില്‍ ഫീല്‍ഡിലിറക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കര്‍ഫ്യു മോഡല്‍ ലോക്ക് ഡൌണ്‍ ആണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഗൗരവം ഇപ്പോഴും നമ്മള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് വേണം കരുതാന്‍. സാമൂഹ്യ അകലം സാധ്യമാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം യുവാക്കളെ പുറത്തേയ്ക്ക് ഇറക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാകും ആത്യന്തികമായി സൃഷ്ടിക്കുക. സാമൂഹ്യ വ്യാപനത്തിന് വരെ കാരണമായേക്കാവുന്ന ഈ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊരു പുനര്‍വിചിന്തനം ആവശ്യമാണ്.

കമ്യൂണിറ്റി കിച്ചനിലും നിരാലംബരുടെ വീടുകളിലുമടക്കം വരുന്ന സന്നദ്ധസേനാംഗങ്ങളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടോ. എന്തെങ്കിലും തരത്തിലുള്ള സ്‌ക്രീനിങ് ഉണ്ടോ. എവിടൊക്കെ പോയിട്ട്, ആരുമായൊക്കെ സമ്പര്‍ക്കം ഉണ്ടായിട്ടാണ് ഈ സന്നദ്ധപ്രവര്‍ത്തകര്‍ വരുന്നതെന്ന് ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ.

ഇത് പ്രളയമല്ല, കോവിഡ് കാലമാണ്. വീട്ടിലിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്, റോഡിലിറങ്ങുന്നതല്ല. അതിന് സര്‍ക്കാര്‍ വഴിയൊരുക്കരുത്. അത്യാവശ്യകാര്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും പരിശീലനം ലഭിച്ചവരെയും മാത്രം രംഗത്തിറക്കുക. മറ്റുള്ളവര്‍ കഴിവതും വീട്ടിലിരിക്കുക, അകലം പാലിക്കുക- ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതേസമയം, ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+