ജോസിനെ ചൊല്ലി എല്‍ഡിഎഫ് പിളരുമോ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി
തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയത് യുഡിഎഫില്‍ നിന്നാണെങ്കിലും പോര് മുറുകുന്നത് ഇടതുമുന്നണിയിലാണ്. ജോസിനെ മുന്നണിയിലെത്തിക്കാന്‍ സിപിഎം സജീവ നീക്കങ്ങള്‍ നടത്തുമ്പോള്‍ ശക്തമായ എതിര്‍പ്പാണ് സിപിഐ പ്രകടിപ്പിക്കുന്നത്. ജോസിന്‍റെ ഇടത് പ്രവേശനം ഒരിടവേളക്ക് ശേഷം സിപിഎം-സിപിഐ തര്‍ക്കത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. യുഡിഎഫ് ക്ഷീണിക്കാന്‍ ജോസിനെ ഇടതു മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎം ലൈന്‍.
ജോസ് കെ മാണി വന്നാല്‍
ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയാല്‍ മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. നിലവില്‍ മൂന്ന് കേരള കോണ്‍ഗ്രസുകള്‍ മുന്നണിയിലുണ്ടെങ്കില്‍ കരുത്ത് തീരെ കുറഞ്ഞവയാണ് മൂന്നും.
തടസ്സം കാനം
ഇതുകൊണ്ടാണ് ജോസിനെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ സിപിഎം സജിവമായി രഗംത്ത് ഇറങ്ങിയത്. എന്നാല്‍ ജോസ് കെ മാണിയുടെ എകെജി സെന്‍ററിലേക്കുള്ള വഴിയില്‍ വലിയ തടസ്സമായി നിലനില്‍ക്കുന്നത് കാനം രാജേന്ദ്രനാണ്. ജോസ് എല്‍ഡിഎഫില്‍ വേണ്ടെന്ന കടുത്ത നിലപാടിലാണ് കാനം രാജേന്ദ്രന്‍.
തുടര്‍ ഭരണ സാധ്യത
സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. വിലപേശുന്ന പാര്‍ട്ടിയാണ് ജോസ് പക്ഷം. ഇത്തരത്തില്‍ വരികയും പോവുകയും ചെയ്യുന്നവരെ വെച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടിയേരിക്ക് മറുപടി
1965 ലെ ചരിത്രം ഓര്‍മ്മിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള മറുപടിയും കാനം ഇന്ന് നല്‍കി. 1965 ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ച് നോക്കണം. 1965 ല്‍ ലീഗുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചതെന്നാണ് കോടിയേരിക്ക് കാനം മറുപടി നല്‍കിയത്.
വാക്പോര്
ജോസി കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്‍റെ പേരില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് സിപിഐ, സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ തമ്മിലെ ഈ വാക്പോര് നല്‍കുന്നത്. ഇതിനിടയിലാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ട് ആര്‍എസ്പി രംഗത്തെത്തുന്നത്.
യുഡിഎഫിലേക്ക് സ്വാഗതം
കാനം രാജേന്ദ്രന്‍റെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇടതുമുന്നണി വിട്ട് പുറത്ത് വരണമെന്നാണ് ആര്‍എസ്പി നേതൃത്വം ഇന്ന് ആവശ്യപ്പെട്ടത്. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്പി നേതാക്കളായ ഷിബു േബബി ജോണും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു.
സുവര്‍ണ്ണ കാലം
സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളം ഭരിച്ചകാലമാണ് സുവര്‍ണകാലമെന്നും ആര്‍എസ്പി നേതാക്കൾ ഓർമിപ്പിച്ചു. 1970 ലെ സി അച്യുതമേനോന്‍ കാലത്തെ ആര്‍എസ്പി-കോണ്‍ഗ്രസ്-സിപിഐ സഖ്യമാണ് ആര്‍എസ്പി നേതാക്കള്‍ സിപിഐയെ ഓര്‍മിപ്പിക്കുന്നത്.
തര്‍ക്കം മുറുകിയാല്‍
അതേസമയം, ജോസ് കെ മാണിയെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം മുറുകിയാല്‍ ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെട്ടേക്കും. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു സിപിഐ, സിപിഎം കേന്ദ്രനേതൃത്വങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കോടിയേരിയും പിണറായിയും കാനവുമായി സംസാരിക്കാനും സാധ്യതയുണ്ട്.
സിപിഎം ധാരണ
ജോസ് കെ.മാണിയെ സഹകരിപ്പിക്കാൻ സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ധാരണയായിട്ടുണ്ട്. മുന്നണി യോഗം ചേരുന്നതിന് മുമ്പ് സമവായം തേടി സിപിഎം നേതൃത്വം ഘടകക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ സിപിഐ ഒഴികെ മറ്റെല്ലാവരും സിപിഎം നിലപാടിനെ പിന്തുണച്ചു.
യുഡിഎഫില്‍ പിളര്‍പ്പ്
ഇതോടെ സിപിഐക്ക് മുന്നിലും മറ്റ് വഴികള്‍ ഇല്ലാതായിരിക്കുകയാണ്. ജോസ് കെ മാണിയെ ഇടതുപാളയത്തില്‍ എത്തിക്കുന്നതിലൂടെ യുഡിഎഫില്‍ പിളര്‍പ്പുണ്ടാക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നുമുള്ള ആവശ്യമാണ് ഘടകക്ഷി നേതാക്കളുമായി സിപിഎം ഫോണില്‍ ഉന്നയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം
മറ്റ് പാര്‍ട്ടികളുടെ സമ്മതം ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിന് മുതല്‍ക്കൂട്ടാവും. മത്സരിക്കുന്ന സീറ്റുകൾ നഷ്ടമാകുമോ എന്നതാണ് സിപിഐയുടെ ആശങ്കയെങ്കിൽ അത് പരിഹരിച്ച് സമവായമുണ്ടാക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പോടെ മുന്നണി പ്രവേശനം എന്നതാണ് സിപിഎം-ജോസ് ധാരണ
കോട്ടയത്തെ കരുത്തര്‍ ആര്; കണക്കുകള്‍ പറയുന്നത് കോണ്‍ഗ്രസെന്ന്, അറിയാം അംഗബലം