'കേരള ഗവർണർ സംഘപരിവാർ ഏജൻ്റെന്ന് പ്രതിപക്ഷം മുമ്പ് തന്നെ പറഞ്ഞു', പ്രതികരിച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള അനുമതി സർക്കാരിന് നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇരിക്കുന്ന കസേരയുടെ മഹത്വം ഗവർണർക്ക് അറിയില്ലെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് ഗവർണർക്ക് എതിരെയുളള വിമർശനം.
ഷിബു ബേബി ജോണിന്റെ പ്രതികരണം പൂർണരൂപം: '' രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ ആഴ്ചകളായി രാജ്യതലസ്ഥാനത്ത് സമരത്തിലാണ്. അവർക്ക് ഐക്യദാർഢ്യവുമായി ഒരു സംസ്ഥാനം പ്രത്യേക സഭ ചേരാൻ തീരുമാനിക്കുമ്പോൾ അടിയന്തിര സാഹചര്യമില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുന്ന ഗവർണർക്ക് ഇരിക്കുന്ന കസേരയുടെ മഹത്വമറിയില്ല. ഇതിനപ്പുറം എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടാകേണ്ടത്?

കേരളത്തിലുള്ളത് സംഘപരിവാർ ഏജൻ്റായ ഗവർണറാണെന്ന് പ്രതിപക്ഷം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൽ നിന്നും കൂടുതലെന്ത് പ്രതീക്ഷിക്കാൻ. അതിനാൽ 14 ദിവസം മുമ്പ് ക്യാബിനറ്റ് കൂടി സഭ കൂടാൻ തീരുമാനിച്ചിരുന്നെങ്കിൽ ഗവർണർക്ക് അത് തടയാൻ കഴിയുമായിരുന്നില്ല. സർക്കാരിന് ഈ വിഷയത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അങ്ങനെ വേണമായിരുന്നു ചെയ്യേണ്ടിയിരുന്നത്.
എന്നാൽ പോരാടുന്ന കർഷകർക്കൊപ്പമെന്ന് ഭാവിക്കുന്ന സംസ്ഥാന സർക്കാർ, കർഷകബില്ലിൻ്റെ പോരായ്മകൾ മറികടക്കാൻ കേരളത്തിലെ കർഷകർക്ക് വേണ്ടി നിയമനിർമ്മാണം നടത്താൻ പോലും തയ്യാറാകുന്നില്ല. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവിടെ മുൻവിഷയങ്ങളിലെ പോലെ വാചക കസർത്തുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്''.
ഗവർണർക്ക് എതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം രംഗത്ത് വന്നിട്ടുണ്ട്. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് ലോഞ്ചിൽ പ്രതീകാത്മക പ്രമേയം അവതരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേ സമയം ജനുവരി 8ന് സഭയിൽ തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.












Click it and Unblock the Notifications