കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് അക്രമം: പ്രകോപനം വടയമ്പാടി ജാതി മതിൽ വിരുദ്ധ പ്രസംഗം
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാർ ആക്രമണം. കൊല്ലം ജില്ലയിലെ കടയയ്കക്കൽ കോട്ടുങ്കലിൽ വച്ചാണ് കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പൊലീസിനെ സമീപിച്ച് പരാതിയും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനാലാണ് തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായതെന്നും പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും കവി വ്യക്തമാക്കി. കോട്ടുക്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച കുരീപ്പുഴ വടയമ്പാടിയിലെ ജാതിമതിലിനെക്കുറിച്ച് പ്രസംഗിച്ചിരുന്നു. ഇതിന് പുറമേ ആർഎസ്എസിനെയും സംഘപരിവാറിനെയും വിമർശിക്കാനും കുരീപ്പുഴ ഈ വേദിയെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.വടയമ്പാടിയിൽ ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി ഭജനമഠം ദേവീക്ഷേത്ര സമിതി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള സമരമാണ് ഇപ്പോൾ വടയമ്പാടിയിൽ നടന്നുവരുന്നത്.
കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. ആക്രമണമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ്‍ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുന്നത്. സംഭവം ഗൗരവമായെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാന്‍ കൊല്ലം റൂറൽ എസ്പിയ്ക്കാണ് നിർദേശം നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ആക്രമണമുണ്ടായതോടെ കുരീപ്പുഴ കടയ്ക്കൽ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.