ആർഎസ്എസ് പ്രത്യയശാസ്ത്രം പഠിപ്പിക്കണമെന്ന് ഇടത് സിൻഡിക്കേറ്റ്!! സവർക്കറുടെ ചരിത്രം പഠിക്കും?
ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാദഗതികളും വിദ്യാർഥികൾ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇത് ഉൾപ്പെടുത്തിയതെന്നാണ് സമിതി അംഗങ്ങൾ പറയുന്നത്
കോട്ടയം: എംജി സർവകലാശാലയിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പഠിപ്പിക്കാനുള്ള ഇടത് സിൻഡിക്കേറ്റ് തീരുമാനം വിവാദമാകുന്നു. സവർക്കറുടെ ചരിത്രം പഠിപ്പിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചോർന്ന അടിയന്തര സർവകലാശാല ഭരണ സമിതി യോഗത്തിലാണ് ഈ തീരുമാനം.
ഇടത് സിൻഡിക്കേറ്റ് ഭരിക്കുന്ന എജിസർവകലാശാലയിൽ ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥികൾക്കുള്ള കോർ കോംപ്ലിമെന്ററി പേപ്പറായ തോട്ട് ; ഇന്ത്യൻ ട്രഡിഷൻ, പൊളിറ്റിക്കൽ സയൻസ് ഐച്ഛികമായി എടുത്തിരിക്കുന്ന മറ്റ് ബിഎ വിദ്യാർഥികൾക്കുള്ള കോംപ്ലിമെന്ററി പേപ്പറായ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്നിവയിലാണ് സവർക്കറുടെ ഹിന്ദുത്വവും സാംസ്കാരിക ദേശീയതയും ഉൾപ്പെടുത്തിയത്.
വിവാദമാകുമെന്ന് കണ്ടതോടെ സിലബസ് വെബ് സൈറ്റിൽ നിന്ന് നീക്കിയിരുന്നു. സിലബസ് പരിഷ്‌കരിക്കാന്‍ ചുമതലയുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടന്നു സിന്‍ഡിക്കേറ്റ് രൂപീകരിച്ച അക്കാഡമിക് കമ്മറ്റിയാണു വിഷയം സിലബസില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാദഗതികളും വിദ്യാർഥികൾ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇത് ഉൾപ്പെടുത്തിയതെന്നാണ് സമിതി അംഗങ്ങൾ പറയുന്നത്.
കമ്മിറ്റിയുടേത് കാവിവത്കരണം നടത്താനുള്ള നീക്കമാണെന്ന ആരോപണവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തി. തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
എല്ലാ മൂന്നു വർഷം കൂടുമ്പോഴും സർവകലാശാല സിലബസുകൾ പരിഷ്കരിക്കാറുണ്ട്. എന്നാൽ എംജിയിൽ 2009 മുതൽ സിലബസ് പരിഷ്കരിച്ചിട്ടില്ല. ഇടതു സിൻഡിക്കേറ്റ് അധികാരത്തിൽ വന്നതിനു പിന്നാലെ കാലഹരണപ്പെട്ട പാഠ്യഭാഗങ്ങൾ പരിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.