ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി നാല് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെടും!! ഫേസ്ബുക്കില്‍ കൊലവിളി!
കണ്ണൂരിലും പയ്യന്നൂരിലുമുള്ള സി പി എം പ്രവർത്തകരാണ് ഭീഷണി ഉയർത്തി ഫേസ്ബുക്ക് പോസ്റ്റുകളുമായി വ്യാപകമായി രംഗത്തെത്തിയിരിക്കുന്നതെന്നും ആര്‍എസ്എസ്.
കണ്ണൂർ : ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ വധഭീഷണി. നാല് വര്‍ഷത്തിനുള്ളില്‍ തില്ലങ്കേരിയെ വധിക്കുമെന്നാണ് ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭീഷണിക്കു പിന്നില്‍ സിപിഎമ്മാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. കണ്ണൂരിലും പയ്യന്നൂരിലുമുള്ള സി പി എം പ്രവർത്തകരാണ് ഭീഷണി ഉയർത്തി ഫേസ്ബുക്ക് പോസ്റ്റുകളുമായി വ്യാപകമായി രംഗത്തെത്തിയിരിക്കുന്നതെന്നും ആര്‍എസ്എസ്.
രാമന്തളി മണ്ഡൽ കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയത് സമാനമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷമാണെന്നും ആര്‍എസ്എസ് ആരോപിക്കുന്നു .ബിജുവിന്‍റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും സി പി എം പ്രവർത്തകർ നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായും ആര്‍എസ്എസ് . കൊല്ലപ്പെടുന്ന സമയത്ത് ബിജുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രാജേഷിനു നേരെയും ഫേസ് ബുക്കിൽ വധ ഭീഷണി ഉയർന്നിരുന്നുണ്ട്.
സമാനമായ രീതിയിൽ ഭീഷണി ഉയർത്തിയതിനു ശേഷമാണ് അനൂപ് രാമന്തളി ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ആര്‍എസ്എസ് പറയുന്നത്. സി പി എം പ്രവർത്തകരുടെ സൈബർ ഗ്രൂപ്പുകളിൽ ബിജു കൊല്ലപ്പെടുമെന്ന രീതിയിൽ ചർച്ചകൾ നടന്നതായും ആര്‍എസ്എസ് ആരോപിക്കുന്നു. തില്ലങ്കേരിക്കു നേരെ ഉയർന്ന ഭീഷണി ഗൗരവമായി കാണുന്നുവെന്നാണ് ബി ജെ പി കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചിരിക്കുന്നത് .