മോഹൻലാലിനെ മത്സരിപ്പിക്കാൻ പുതിയ തന്ത്രം പയറ്റി ആർഎസ്എസ്.. ബിജെപി ടിക്കറ്റിലല്ല മത്സരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ കാവിക്കൊടി പാറിയ ചരിത്രം കേരളത്തിലില്ല. ഇത്തവണ ചരിത്രം തിരുത്തുമെന്ന് ബിജെപി തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ കൂടാതെ പൊതുസമ്മതരായ പ്രമുഖരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് ഇറക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.
ബിജെപി ലിസ്റ്റില്‍ മുന്നിലുളളത് നടന്‍ മോഹന്‍ലാല്‍ ആണ്. എന്നാല്‍ മത്സരിക്കാന്‍ ലാല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ പുതിയ തന്ത്രം പയറ്റുകയാണ് ആര്‍എസ്എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത എതിർപ്പിൽ ആരാധകർ
മോഹന്‍ലാല്‍ അടുത്തിടെയായി കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചും മോദിയെ പ്രശംസിച്ചും രംഗത്ത് വന്നതോടെയാണ് താരത്തിന്റെ ബിജെപി ചായ്വ് ഉറപ്പായത്. താരത്തിന്റെ നിലപാടുകള്‍ക്ക് എതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയോടും ആരാധകര്‍ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.
പ്രതിഷേധം സംഘടിപ്പിക്കും
മോഹന്‍ലാലിനെ ബിജെപി മത്സരിപ്പിച്ചാല്‍ സംസ്ഥാന വ്യാപക പ്രതിഷേധമടക്കം സംഘടിപ്പിക്കും എന്ന് ഫാന്‍സ് അസോസിയേഷന്‍കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ ലാല്‍ മത്സരിക്കില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വെളിപ്പെടുത്തി. താരം ഇക്കാര്യത്തില്‍ ഉറച്ച തീരുമാനം ഇതുവരെ പുറത്ത് പറഞ്ഞിട്ടുമില്ല.
പുതിയ തന്ത്രം
അതേസമയം മോഹന്‍ലാലിനെ മത്സര രംഗത്തേക്ക് ഇറക്കാന്‍ ആര്‍എസ്എസ് പുതിയ തന്ത്രം പയറ്റുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറല്ല എങ്കില്‍ അദ്ദേഹത്തെ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് നീക്കം. ബിജെപിക്കാരോ ആര്‍എസ്എസുകാരോ ഉള്‍പ്പെടാത്ത മുന്നണിയാവും ഇത്.
ജനകീയ മുന്നണി
തിരുവനന്തപുരത്ത് ലാലിനെ ഇറക്കാനാണ് ആര്‍എസ്എസ് താല്‍പര്യം. മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ജനകീയ മുന്നണിയുണ്ടാക്കുക. ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ ശബരിമല സമരം പിന്നില്‍ നിന്ന് നയിച്ചത് പോലുളള തന്ത്രമാണ് തെരഞ്ഞെടുപ്പിലും ആര്‍എസ്എസ് പയറ്റാന്‍ തയ്യാറെടുക്കുന്നത്.
പ്രമുഖരെ സമീപിച്ചു
സംഘപരിവാര്‍ അനുകൂലികളായ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരെയടക്കം ഉള്‍പ്പെടുത്തിയാണ് ജനകീയ മുന്നണി രൂപീകരിക്കുക. ഇവരെ കൂടാതെ തിരുവനന്തപുരത്തെ പല പ്രമുഖരേയും ആര്‍എസ്എസ് ഇക്കാര്യം ഉന്നയിച്ച് സമീപിച്ചിട്ടുണ്ട് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പിന്നിൽ നന്ദകുമാർ
തിരുവനന്തപുരത്ത് ക്രൈസ്തവ മത മേലധ്യക്ഷന്‍മാരേയും ജനകീയ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. പാര്‍ട്ടി ടിക്കറ്റില്‍ അല്ലെങ്കില്‍ മോഹന്‍ലാല്‍ വിസമ്മതം പ്രകടിപ്പിക്കില്ല എന്നാണ് ആര്‍എസ്എസ് കണക്ക് കൂട്ടുന്നത്. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ നന്ദകുമാര്‍ അടക്കമുളള ഉന്നതരാണ് ഈ നീക്കത്തിന് പിന്നില്‍.
മോദിയും ഇടപെട്ടേക്കും
ജനകീയ മുന്നണിയാണ് എങ്കില്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു. മോഹന്‍ലാലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ നരേന്ദ്ര മോദിയോട് അടക്കം ആവശ്യപ്പെടാനും ആര്‍എസ്എസിന് പദ്ധതിയുണ്ട്. ജനകീയ മുന്നണി തിരുവനന്തപുരത്ത് മാത്രമല്ല, ബിജെപിക്ക് പ്രതീക്ഷയുളള പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലും പരീക്ഷിച്ചേക്കും.