വത്സന്‍ തില്ലങ്കേരിയല്ല.. ശബരിമലയില്‍ യുവതികളെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതിയുമായി ആര്‍എസ്എസ്
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമസ പൂജയ്ക്ക് നടതുറന്ന അഞ്ച് ദിവസവും ആചാരസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പമ്പയിലും നിലയ്ക്കലും സന്നിധാനത്തും അഴിഞ്ഞാടി. വിധിയെ തുടര്‍ന്ന് മലകയറാനെത്തിയ പത്തോളം യുവതികള്‍ ആക്രമിക്കപ്പെട്ടു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വരെ ആക്രമികള്‍ വെറുതേ വിട്ടില്ല.
ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നടതുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സന്നിധാനത്തും പരിസരത്തുമായി നിറഞ്ഞത് ഏഴായിരത്തോളം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്നായിരുന്നു പോലീസിന്‍റെ കണക്ക്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടയുളള നേതാക്കളാണ് ശബരിമലയില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. ഈ മണ്ഡലകാലത്തും പ്രതിഷേധത്തിനായി വന്‍ പദ്ധതികളാണ് ആര്‍എസ്എസ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പ്
മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ വന്‍ സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്നാണ് ഇന്‍റലിജെന്‍സ് മുന്നറിയിപ്പ്. കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ശബരിമലയും പരിസര പ്രദേശങ്ങളും സംഘര്‍ഷഭരിതമാക്കാന്‍ എട്ടംഗ ക്രിമിനല്‍ സംഘമെത്തുമെന്നും ഇവര്‍ വാഹനങ്ങള്‍ അടക്കം കത്തിച്ച് വലിയ രീതിയിലുള്ള സംഘര്‍ങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കര്‍ശന സുരക്ഷ
പ്രതിഷേധക്കാര്‍ പല സംഘങ്ങളായി ശബരിമലയില്‍ എത്താന്‍ സാധ്യത ഉണ്ടെന്നും ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കര്‍ശന സുരക്ഷയാണ് പോലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. അതേസമയം ഏത് രീതിയിലും യുവതീ പ്രവേശനം തടയാന്‍ വന്‍ സന്നാഹങ്ങളാണ് ആര്‍എസ്എസും ഒരുക്കിയിരിക്കുന്നതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

5000ത്തോളം പേര്‍
തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയം സേവകരെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ആര്‍എസ്എസ് പദ്ധതി ഇട്ടിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരിയെ ഇത്തവണ ഉണ്ടായേക്കില്ല.

എത്തില്ല
നേരത്തേ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നേതാക്കളെയെല്ലാം പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നതിനാല്‍ അവരില്‍ ചിലര്‍ ഒരുപക്ഷേ എത്തിയേക്കില്ല.അതേസമയം കെ സുരേന്ദ്രന്‍ ആദ്യ ദിവസം മുതല്‍ തന്നെ ശബരിമലയില്‍ ഉണ്ടാകും.

ഏകോപിപ്പിക്കും
ആർ.എസ്.എസിന്റെ തെക്കൻ മേഖലയിലെ അഞ്ച് വിഭാഗുകളുടെ ചുമതലയുള്ള പ്രചാരക്മാരിയിരിക്കും പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തമാക്കുക.ചിത്തിര ആട്ട പൂജയ്ക്കായി നേരത്തേ അയ്യായിരത്തോളം പ്രവര്‍ത്തകരെ സന്നിധാനത്ത് എത്തിക്കാനായിരുന്നു ആര്‍എസ്എസ് പദ്ധതി.

ആര്‍എസ്എസ്
അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കണമെന്നും പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ 12500 ഓളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനായി സ്വയം സന്നദ്ധരായി എത്തിയിട്ടുണ്ടെന്നാണ് ആര്‍എസ്എസ് കണക്ക് കൂട്ടല്‍.

അന്യസംസ്ഥാനങ്ങളില്‍ നിന്ന്
ഇത് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതേസമയം മണ്ഡലകാലത്ത് പ്രതിരോധിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടി ആവശ്യമാണെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നതെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications