മോഹൻലാൽ കൈവിട്ടു, കുമ്മനം രാജശേഖരൻ മിസോറാമിൽ നിന്ന് തിരികെ മടങ്ങിയേക്കും, തരൂർ പാട് പെടും!
Recommended Video
കോട്ടയം: തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ഏത് തന്ത്രവും പയറ്റാനുളള നീക്കത്തിലാണ് ആര്‍എസ്എസും ബിജെപിയും. ബിജെപിക്കുളള ഏക എംഎല്‍എയെ നല്‍കിയത് തിരുവനന്തപുരമാണ്. കേരളത്തില്‍ നിന്നുളള ആദ്യ എംപിയും തിരുവനന്തപുരത്ത് നിന്നാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.
കുമ്മനത്തെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ശക്തമായി ഉന്നയിക്കുന്നത്. പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം കേട്ട മട്ടാണ്. കുമ്മനം മിസോറാമില്‍ നിന്നും കേരളത്തിലേക്ക് തിരികെ മടങ്ങിയേക്കും.
കുമ്മനത്തെ തിരികെ വിളിക്കൂ
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച് കേരളം കടത്തുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു ദേശീയ നേതൃത്വത്തിന്റെ ഈ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ബിജെപിക്ക് വലിയ പ്രതീക്ഷകളുളള തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ കുമ്മനത്തെ വിളിക്കണം എന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.
2014ൽ രണ്ടാം സ്ഥാനത്ത്
ബിജെപി തിരുവനന്തപുരം ജില്ലാ ഘടകം കുമ്മനത്തെ തിരികെ വിളിക്കണം എന്ന ആവശ്യം നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. കഴിഞ്ഞ തവണ ശശി തരൂരിനോട് മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ഒ രാജഗോപാലിന് സാധിച്ചിരുന്നു. വെറും 15,000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു 2014ല്‍ ഉണ്ടായിരുന്നത്.
തരൂരിനെ നേരിടാൻ
ഇത്തവണ ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വോട്ട് കൂടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവും വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥി തന്നെ വേണം തിരുവനന്തപുരത്ത് എന്നാണ് പാര്‍ട്ടി കരുതുന്നത്. ശശി തരൂരിനെ പോലുളള കരുത്തനായ സ്ഥാനാർത്ഥിയെ നേരിടാൻ കുമ്മനം വരണമെന്നാണ് പ്രവർത്തകർ കരുതുന്നത്. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ തിരികെ കൊണ്ടുവരാനുളള ശ്രമം.
ആർഎസ്എസ് ഇടപെടൽ
കുമ്മനത്തെ കേരളത്തിലേക്ക് തിരിച്ചയക്കണം എന്ന് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വവുമായി കേരളത്തിലെ സംഘടനാ ചുമതലയുളള ബിജെപി നേതാവ് രാം ലാല്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
കുമ്മനം കേരളത്തിലേക്ക്
ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാവും അന്തിമ തീരുമാനം കൈക്കൊള്ളുക. മാത്രമല്ല ആര്‍എസ്എസ് കേന്ദ്ര നേതൃത്വം എന്ത് തീരുമാനിക്കുന്നു എന്നതതും പ്രധാനമാണ്.
മിസോറാം ഗവര്‍ണര്‍ എന്ന നിലയ്ക്കുളള ഔദ്യോഗിക പരിപാടികള്‍ക്കായി കുമ്മനം ഇന്ന് കേരളത്തിലെത്തുന്നുണ്ട്.
പകരക്കാരൻ സുരേഷ് ഗോപി
കുമ്മനം ഇല്ലെങ്കില്‍ ബിജെപിയുടെ രണ്ടാമത്തെ പരിഗണന സുരേഷ് ഗോപി എംപിക്കാണ് എന്നാണ് സൂചന. മോഹന്‍ലാലിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും ഒരു വശത്ത് തുടരുന്നുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ അടക്കമുളളവരുടെ സാധ്യതാ പട്ടിക രാം ലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
7 പേർക്ക് സാധ്യത
സുരേഷ് ഗോപിയും കുമ്മനം രാജശേഖരനും മോഹന്‍ലാലും അടക്കം 7 പേരെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനാണ് ആര്‍എസ്എസ് നീക്കം. ബിജെപിക്ക് പ്രതീക്ഷയുളള മറ്റൊരു മണ്ഡലമായ പത്തനംതിട്ടയില്‍ പൊതുസ്വതന്ത്രനായി ശശികുമാര വര്‍മ്മ അടക്കമുളളവരെ ആര്‍എസ്എസ് പരിഗണിക്കുന്നുണ്ട്.