ശബരിമല പ്രക്ഷോഭത്തിൽ ഭയന്ന് ആർഎസ്എസ്.. നിന്ന നിൽപ്പിൽ നിലപാടിൽ മലക്കം മറിച്ചിൽ!
Recommended Video

ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമോ എന്ന കേസ് വര്‍ഷങ്ങളോളം സുപ്രീം കോടതിയില്‍ നടന്നിട്ടും അനങ്ങാതിരുന്നവരാണ് ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന ബിജെപിയും അതിനും മുകളിലുള്ള ആര്‍എസ്എസും. സ്ത്രീ പ്രവേശനത്തെ ഇത്രനാളും എതിര്‍ത്തതുമല്ല ഈ രണ്ട് കൂട്ടരും.
സുപ്രീം കോടതി വിധി വന്നപ്പോഴും ആദ്യത്തെ നിലപാട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിച്ച് കൊണ്ടുളളതായിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായി ഈ നിലപാട് തിരിച്ചടിയുണ്ടാക്കുമെന്ന ഭയത്താല്‍ ആര്‍എസ്എസും ബിജെപിയും നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. മാത്രമല്ല പ്രക്ഷോഭത്തിലേക്കും ആര്‍എസ്എസ് കടന്ന് വന്നേക്കും.

അനുകൂലിച്ച ആർഎസ്എസ്
ശബരിമല കേസ് നടന്നുകൊണ്ടിരിക്കുമ്പോഴൊക്കെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു ആര്‍എസ്എസിന്റേത്. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും ജാതി, മത, ലിംഗ ഭേദമന്യേ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണ് ഉള്ളത് എന്നുമാണ് ആര്‍എസ്എസ് നേതൃത്വം ആദ്യം നടത്തിയ പ്രതികരണം.

അമർഷത്തിൽ അണികൾ
എന്നാല്‍ സംഘപരിവാര്‍ അണികള്‍ മുഴുവന്‍ വിധിക്കെതിരെ രംഗത്ത് വന്നു. ആര്‍എസ്എസ് നിലപാട് പാടെ തള്ളിക്കൊണ്ടായിരുന്നു ഇവരുടെ പ്രതികരണങ്ങള്‍. ആര്‍എസ്എസ് ഹിന്ദുക്കളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നില്ല എന്ന് മുറവിളികള്‍ ഉയര്‍ന്നു. ആ ഗ്യാപ്പിലേക്ക് ബജ്രംഗ്ദളും എഎച്ച്പിയും പോലുള്ള ഹൈന്ദവ സംഘടനകള്‍ നുഴഞ്ഞ് കയറി.

അപകടം മണത്തു
പന്തളത്ത് അടക്കം ആയിരക്കണക്കിന് ആളുകളെ തെരുവില്‍ ഇറക്കാന്‍ അവര്‍ക്കായി. ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ പിന്തുണ ഇല്ലാതെ തന്നെ. ഇതോടെയാണ് ആര്‍എസ്എസിനും ബിജെപിക്കും അപകടം മണത്തത്. അണികള്‍ നേതൃത്വത്തിന് എതിരെ തിരിഞ്ഞതോടെ ആദ്യം ബിജെപി നേതൃത്വം നിലപാട് മാററി.

മലക്കം മറിഞ്ഞ് ആർഎസ്എസ്
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ ആര്‍എസ്എസും മലക്കം മറിഞ്ഞിരിക്കുകയാണ്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെങ്കിലും വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം എന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കിയിരിക്കുന്നത്. വിധി തിരക്കിട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

നിയമനടപടി വേണം
പ്രാദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ വിഷയമെന്നും സുരേഷ് ജോഷി പറഞ്ഞു. വിശ്വാസത്തെ ഒറ്റയടിക്ക് ബലം പ്രയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം സ്വാഭാവികമാണ്. ഈ വിഷയം ആത്മീയ നേതാക്കളും സമുദായ നേതാക്കളുമടക്കം ചര്‍ച്ച ചെയ്ത് തുടര്‍ നിയമ നടപടികള്‍ ആലോചിക്കണം എന്നതാണ് ആര്‍എസ്എസിന്റെ പുതിയ നിലപാട്.

സമരമുഖത്തേക്ക്
സമരമുഖത്തേക്ക് ആര്‍എസ്എസ് ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അണികള്‍ തന്നെ നേതൃത്വത്തിന് എതിരെ തിരിഞ്ഞതോടെ ഇനി മാറി നില്‍ക്കാനാവില്ലെന്ന് ആര്‍എസ്എസ് കണക്ക് കൂട്ടുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള സമരം നിലവില്‍ അയ്യപ്പ സേവാ സംഘം അടക്കമുള്ളവരാണ് നടത്തുന്നത്.

പ്രഖ്യാപനം ഉടനെ
ഈ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാണ് ആര്‍എസ്എസ് ആലോചിക്കുന്നത്. എട്ടാം തിയ്യതി കൊച്ചി എളമക്കരയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച് സമര പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. ഇതുവരെ കേരളത്തില്‍ കാലുറപ്പിക്കാനായിട്ടില്ല എന്ന കുറവ് ശബരിമല പ്രശ്‌നത്തിലൂടെ നികത്താമെന്ന് ആര്‍എസ്എസ് കരുതുന്നു.












Click it and Unblock the Notifications