കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാൻ ആർഎസ്എസ് നീക്കം, ശ്രീധരൻ പിളളയ്ക്ക് കടുത്ത വെല്ലുവിളി
Recommended Video
ദില്ലി: ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിലെ കടുത്ത വിഭാഗീയത മറനീക്കി പുറത്ത് വന്നുകഴിഞ്ഞു. ശബരിമല സമരരീതി മാറ്റിയതില്‍ അടക്കം ശ്രീധരന് പിളളയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശകര്‍ ഏറെയാണ്. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും തുടക്കം മുതല്‍ സ്വീകാര്യനല്ല ശ്രീധരന് പിള്ള.
ശബരിമല പ്രക്ഷോഭം നയിക്കാന്‍ ശ്രീധരന് പിളള പോര എന്നതാണ് പൊതുവേ ബിജെപിക്കുള്ളിലെ തന്നെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ തിരികെ കൊണ്ടു വരണം എന്ന ആവശ്യം ഉയരുന്നത്. കുമ്മനത്തെ തിരിച്ച് കേരളത്തിലെത്തിക്കാന്‍ ആര്‍എസ്എസ് ഇടപെടുന്നു എന്നാണ് സൂചന.
അപ്രതീക്ഷിത നാട് കടത്തൽ
തികച്ചും അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് മിസോറാമിലേക്ക് പാര്‍ട്ടി പറഞ്ഞയച്ചത്. മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ തനിക്കുള്ള താല്പര്യമില്ലായ്മ കുമ്മനം രാജശേഖരന് പുറത്ത് കാണിക്കുകയും ചെയ്തിരുന്നു. കുമ്മനത്തിന് ശേഷം മാസങ്ങളോളം ബിജെപി അധ്യക്ഷനില്ലാതെ, നാഥനില്ലാ കളരിയായി കിടന്നു.
ശ്രീധരൻ പിളളയുടെ വരവ്
പികെ കൃഷ്ണദാസ് പക്ഷവും വി മുരളീധരന് വിഭാഗവും സംസ്ഥാന അധ്യക്ഷ പദവിക്ക് വേണ്ടി കരുനീക്കങ്ങള്‍ നടത്തിയെങ്കിലും ഇരു ഗ്രൂപ്പിലും പെടാത്ത പിഎസ് ശ്രീധരന് പിളളയെ ആണ് ദേശീയ നേതൃത്വം തെരഞ്ഞെടുത്തത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ ശക്തമായി നയിക്കാന്‍ ശ്രീധരന് പിളളയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് ദേശീയ നേതൃത്വം അടക്കം വിലയിരുത്തുന്നത്. മാത്രമല്ല പല ഘട്ടങ്ങളിലും അധ്യക്ഷന്‍ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലുമാക്കി.
ബിജെപി വെള്ളം കുടിച്ചു
സുവര്‍ണാവസര പ്രസംഗവും സമരത്തെക്കുറിച്ച് ദിവസത്തില്‍ മൂന്ന് നേരമെന്നോണമുളള നിലപാട് മാറ്റങ്ങളുമെല്ലാം ബിജെപിയെ വെള്ളം കുടിപ്പിച്ചിരുന്നു. കത്തിനിന്ന ശബരിമല വിഷയത്തെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുന്ന തരത്തില്‍ മുതലെടുക്കാന്‍ ശ്രീധരന് പിള്ളയ്ക്ക് സാധിച്ചില്ല. മാത്രമല്ല കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ മുതലെടുക്കാനും സാധിച്ചില്ല എന്നും ശ്രീധരന് പിള്ളയ്ക്കെതിരെ പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.
കുമ്മനത്തിന് വേണ്ടി ആർഎസ്എസ്
തണുത്ത് പോയ ശബരിമല സമരത്തെ നിരോധനാജ്ഞാ ലംഘനവും നിരാഹാര സമരവുമൊക്കെയായി പുനരുജ്ജീവിപ്പിക്കാനുളള ശ്രമമാണ് ബിജെപിയിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമരം ശക്തമാകണമെങ്കില്‍ നേതൃത്വം കുമ്മനം ഏറ്റെടുക്കണമെന്ന് തുടക്കം മുതല്ക്കേ തന്നെ പാര്‍ട്ടിക്കുളളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. കുമ്മനത്തെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരാന്‍ ആര്‍എസ്എസ് ഇടപെടുന്നു എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേതൃത്വത്തെ അറിയിച്ചു
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കേന്ദ്ര സര്‍ക്കാരിനേയും ആര്‍എസ്എസ് ആവശ്യം അറിയിച്ച് കഴിഞ്ഞു എന്നാണ് സൂചന. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് മിസോറാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഈ മാസം തന്നെയോ ജനുവരിയോടെയോ കുമ്മനത്തെ ഗവര്‍ണര്‍ പദവി രാജി വെയ്പ്പിച്ച് തിരിച്ച് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.
സമരത്തിന്റെ ഗതി മാറും
കുമ്മനം വന്നാല്‍ ശബരിമല വിഷയത്തില്‍ സമരം ശക്തപ്പെടുത്താന്‍ മാത്രമല്ല, പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനും സാധിക്കുമെന്ന് ആര്‍എസ്എസ് കരുതുന്നു. മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ശബരിമല സമരം കയ്യില്‍ നിന്ന് പോകും മുന്‍പ് കുമ്മനത്തെ തിരിച്ച് എത്തിക്കണം എന്നാണ് ആര്‍എസ്എസ് ആവശ്യം.
ശ്രീധരൻ പിളള പുറത്താകുമോ?
ശബരിമല മാത്രമല്ല, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ആര്‍എസ്എസ് നീക്കം. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും ശ്രീധരന് പിളളയെ നീക്കി വീണ്ടും കുമ്മനത്തെ പ്രതിഷ്ഠിക്കും എന്ന് കരുതാനാവില്ല. പകരം എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം കുമ്മനത്തിന് നല്‍കാനാണ് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം വിജയസാധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനുളള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
സഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ എംഎൽഎമാർ! വാക്പോരുമായി പിണറായിയും ചെന്നിത്തലയും