കുമ്മനത്തെ എങ്ങനെയെങ്കിലും ജയിപ്പിക്കണം, കാലു വാരരുതെന്നും ആര്‍എഎസ്എസ്
സ്വന്തം സ്ഥാനാര്‍ത്ഥിയുടെ കാലുവാരരുതെന്ന് ബിജെപിക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുകയാണ് ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ മത്സരിക്കുകയാണെങ്കില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും സംഭവിക്കരുതെന്ന ഭീഷണിയും ബിജെപി സംസ്ഥാന നേതൃത്വത്തിന് ആര്‍എസ്എസ് നേതൃത്വം നല്‍കിയിട്ടുണ്ട്.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞിരുന്നു. ഇത് ആര്‍എസ്എസ് നേതൃത്വം ഗൗരവമായി എടുത്തിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ബിജെപി തന്നെയാണ് പണികൊടുക്കുന്നതെന്ന ആക്ഷേപം പല തെരഞ്ഞെടുപ്പിലും ഉയര്‍ന്നിട്ടുള്ളതിനാല്‍ ഏറെ പ്രതീക്ഷയും സാധ്യതയുമുള്ള ചെങ്ങന്നൂരില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തന്നെ നേരിട്ട് ഇടപെടുന്ന കാഴ്ചയാണ് കാണുന്നത്.
പാരവെയ്പ്പും കുതികാല്‍വെട്ടും വേണ്ട
പാര്‍ട്ടിക്കുള്ളില്‍ തന്നെ പാരവെയ്പ്പ് ശ്കതമായതിനാലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാല്‍ എല്ലാവരും ഒരു പോലെ പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസ് ബിജെപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിഡിജെഎസ് നിലപാട് വ്യക്തമാക്കണം
വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി നിലവില്‍ ബിഡിജെഎസ് ബിജെപിയുമായി സ്വരചേര്‍ച്ചയില്‍ അല്ല. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന്‍റെ നിലപാട് എന്താണെന്ന് ബിജെപി ഇടപെട്ട് ഉറപ്പിക്കണമെന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ പിടിക്കണം
കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2016 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.ശക്തമായ ത്രികോണമത്സരം കാഴ്ച വെച്ച മണ്ഡലത്തില്‍ ബിജെപിയുടെ പ്രകടനമായിരുന്നു ഫലത്തെ സ്വാധീനിച്ചത്.
വോട്ടുശതമാനം ഉയര്‍ത്തി ബിജെപി
മൂന്നു മുന്നണികളും വോട്ട് പങ്കുവച്ച 2016 ൽ 36% വോട്ട് നേടിയ എൽഡിഎഫ് വിജയിക്കുകയും യുഡിഎഫ് 30% വോട്ട് നേടുകയും ചെയ്തു. 2011 തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപിയുടെ വോട്ട് നാലു ശതമാനത്തിൽനിന്ന് 29 ശതമാനമായി ഉയരുകയായിരുന്നു.
വിട്ടുകൊടുക്കില്ല
ചെങ്ങന്നൂര്‍ നിലനിര്‍ത്തുന്നതിനായി ശക്തമായ സ്ഥാനാര്‍ത്ഥിക്കായുള്ള തിരച്ചലിലാണ് സിപിഎം.നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ത്ത തള്ളി മഞ്ജു തന്നെ രംഗത്തെത്തിയിരുന്നു.
വിഷ്ണുനാഥിന് മുന്‍ഗണന
മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിഷ്ണുനാഥിന് തന്നെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. മണ്ഡലത്തിലെ വിജയ സാധ്യത സംബന്ധിച്ചു സ്വയം വിലയിരുത്തൽ നടത്താൻ വിഷ്ണുനാഥിനോടു നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.