സിപിഎം പ്രവർത്തകർ ശിക്ഷ അനുഭവിച്ച കൊലക്കേസിലെ യഥാർത്ഥ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ
തൃശൂർ: കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായിരുന്ന സുനിലിനെ കൊലപ്പെടുത്തിയ കേസിലെ യഥാർത്ഥ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ചാവക്കാട് സ്വദേശിയായ മൊയ്നുദ്ദീനാണ് 25 വർഷങ്ങൾക്ക് ശേഷം പിടിയിലാകുന്നത്. തീവ്രവാദ സംഘടനയായ ജം ഇയത്തൂൽ ഹിസാനിയുടെ പ്രവർത്തകനാണ് ഇയാൾ.
കശ്മീരിനെ ഭീകരവാദത്തിന്റെ സ്വർമാക്കിയത് ഭീകരരും വിഘടന വാദികളും: മുക്താർ അബ്ബാസ് നഖ് വി
സുനിൽ വധക്കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസ് 7 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നാല് പേർക്ക് കീഴ്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഈ വിധി റദ്ദാക്കിയ ഹൈക്കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 1994 ഡിസംബർ 4നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ അതിക്രമിച്ച കയറിയ സംഘം സുനിലിനെ കൊലപ്പെടുത്തുകയും സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റുകയും ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ചില നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായത്. തീവ്രവാദ വിരുദ്ധ സ്ക്വാഡുകളുടെ പരിശോധനയ്ക്കിടയാണ് സുനിലിന്റെ കൊലപാതകത്തിൽ തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികൾ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും ജയിൽ ശിക്ഷ അനുഭവിച്ച് വന്ന പ്രതികളെ കുറ്റ വിമുക്തരാക്കുകയും ചെയ്തു.
സുനിൽ കുമാർ വധക്കേസ് കൂടാതെ ജം ഇയാത്തുൽ ഹിസാനിയ നടത്തിയ 8 കൊലപാതകങ്ങളും പുനരന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 2017ലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. മലപ്പുറത്ത് വെച്ചാണ് പ്രതി മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകം നടത്തുന്ന സമയത്ത് ഇയാൾ കരാട്ടെ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ ഹോട്ടൽ തൊഴിലാളി ആയിരുന്നു.