വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെ നാട്ടിൽ കാല് കുത്തിക്കില്ല, ഭീഷണിയുമായി ആർഎസ്എസുകാരൻ
തൃശൂര്‍: വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി തൃശൂരിലെ ആര്‍എസ്എസ് നേതാവ്. വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന സ്ത്രീകളെ നാട്ടില്‍ കാല്‍ കുത്തിക്കില്ല എന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവ് അജേഷ് കക്കറയുടെ ഭീഷണി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇയാളുടെ സ്ഥലമായ കോതപറമ്പ്, ആമണ്ടൂര്‍, ആല എന്നീ സ്ഥലങ്ങളില്‍ നിന്നും വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെയാണ് ഭീഷണി. ഈ സ്ഥലങ്ങളില്‍ നിന്നും ഒരു സ്ത്രീ പോലും വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പ്രഖ്യാപിക്കുന്നു.
താന്‍ ഒരു ഹിന്ദുവും ഈഴവനും ആണെന്ന് അജേഷ് കക്കറ വീഡിയോയില്‍ പറയുന്നു. എസ്എന്‍ഡിപി ശാഖയില്‍ ഉള്‍പ്പെട്ട സ്ത്രീകളോട് വനിതാ മതിലില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന ആരും വനിതാ മതിലില്‍ പങ്കെടുക്കില്ല. പങ്കെടുക്കുന്നവരെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടുമെന്നും ഇയാള്‍ പറയുന്നു.
വനിതാ മതിലില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമുളളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി താമസിച്ചാല്‍ മതിയെന്നും തന്റെ നാട്ടില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഇയാള്‍ പറയുന്നു. തന്റെ കൂടെ നിരവധി പേരുണ്ടെന്നും സ്വാമി അയ്യപ്പന് വേണ്ടി താന്‍ പലതും ചെയ്യുന്നുണ്ടെന്നും ഇതും അക്കൂട്ടത്തില്‍പ്പെട്ടതാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.