ആർഎസ്എസുകാരനെ വെട്ടിക്കൊന്ന മണിക്കുട്ടൻ സിപിഎം മനുഷ്യച്ചങ്ങലയിൽ... കോടിയേരി കാണുന്നുണ്ടോ?
തിരുവനന്തപുരം ശ്രീകാര്യത്ത് ആർ എസ് എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി മണിക്കുട്ടൻ സി പി എം പ്രവർത്തകനാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നു. സി പി എം സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ മണിക്കുട്ടൻ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നു.
രാജേഷ് വധത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മണിക്കുട്ടന് സി പി എമ്മുമായി ബന്ധമില്ല എന്ന് നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. മാത്രമല്ല, രാഷ്ട്രീയക്കൊലപാതകമല്ല അവിടെ നടന്നത് എന്നും സി പി എം പറഞ്ഞു. ഇതും തെറ്റാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണ് എന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
തലസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന ഡി വൈ എഫ് ഐ ബി ജെ പി സംഘർഷമാണ് കൊലയിൽ കലാശിച്ചത്. സംഘർഷത്തിൽ ബി ജെ പി പ്രവർത്തകർക്ക് സഹായം നൽകിയത് രാജേഷായിരുന്നു. ഇതാണ് രാജേഷിനോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊലപാതകത്തിൽ പതിനൊന്നു പേർക്ക് ബന്ധമുണ്ട്. ആറ് പേർ ചേർന്നാണ് കൊല നടത്തിയത്.- ഇങ്ങനെയാണ് റിപ്പോർട്ട്.
രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദമാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. രാജേഷ് വധക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മണിക്കുട്ടൻ കോൺഗ്രസ് പ്രവര്‍ത്തകനാണ് എന്ന് വരെ കോടിയേരി പറഞ്ഞിരുന്നു. എന്നാൽ ഇത് അപ്പോൾ തന്നെ നിഷേധിച്ച് കെ പി സി സി പ്രസിഡണ്ട് എം എം ഹസൻ രംഗത്ത് വരികയും ചെയ്തു.