റുബെല്ല യജ്ഞത്തില്‍ മലപ്പുറം പിന്നില്‍: അമീറുദ്ദീനെയും അമീനെയും മറക്കരുത്!! ഇനി ഏഴ് ദിനം
മലപ്പുറം: ഒമ്പതു മാസത്തിനും 15 വയസിനുമിടയില്‍ പ്രായമുള്ള 1270000 കുട്ടികള്‍ മലപ്പുറം ജില്ലയിലുണ്ട്. വാക്‌സിനേഷന്‍ യജ്ഞം പല തവണ സര്‍ക്കാര്‍ നടപ്പാക്കിയിട്ടും മലപ്പുറം ഇക്കാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങളാണ് യജ്ഞം ഇത്തവണയും പരാജയപ്പെടാന്‍ കാരണം.
പല ജില്ലകളിലും വ്യാപകമായി വാക്‌സിനേഷന്‍ നടന്നെങ്കിലും സമ്പൂര്‍ണ വിജയം നേടാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ സമയപരിധി നീട്ടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നേരത്തെ നവംബര്‍ മൂന്നിന് അവസാനിക്കേണ്ടിയിരുന്ന വാക്‌സിന്‍ യജ്ഞം 18 വരെ നീട്ടുകയായിരുന്നു. എന്നിട്ടും ഫലം കണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ മാസം 25 വരെ നീട്ടിയിരിക്കുന്നത്.

80 ശതമാനം കുട്ടികള്‍ക്ക്
സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍ 80 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, മലപ്പുറമടക്കമുള്ള ചില വടക്കന്‍ ജില്ലകളില്‍ തീരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.

അമീറുദ്ദീന്‍ മാത്രമല്ല
വാക്‌സിനേഷന്‍ പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കില്‍ മലപ്പുറം വാക്‌സിനേഷനൊപ്പം എന്ന പേരില്‍ പ്രത്യേക പേജ് തന്നെ തുടങ്ങിയിട്ടുണ്ട്. വാക്‌സിനേഷന്‍ നല്‍കാത്തത് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന കുട്ടികളുടെ കഥകളും അതില്‍ വിവരിക്കുന്നു. മലപ്പുറം വെട്ടത്തൂര്‍ അന്‍വറുല്‍ ഹുദ ഓര്‍ഫനേജിലെ 12 വയസുകാരന്‍ അമീറുദ്ദീന്‍ അതിലൊരാളാണ്. ഡിഫ്ത്തീരിയ ബാധിച്ചാണ് കുട്ടി മരിച്ചത്. ഓര്‍ഫനേജിലെ ആര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടില്ലായിരുന്നെന്ന് പിന്നീട് അറിയാന്‍ സാധിച്ചുവെന്നും പേജില്‍ വിശദീകരിക്കുന്നു.

താനൂരിലെ മുഹമ്മദ് അമീന്‍
1980 കളില്‍ 40000ത്തോളം ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും 2011ല്‍ ഇത് 3500 ആയി കുറഞ്ഞത് വാക്‌സിനേഷന്‍ കൊണ്ടാണ്. മിക്ക ജില്ലകളും വാക്‌സിനേഷന് താല്‍പ്പര്യം കാണിക്കുമ്പോഴാണ് മലപ്പുറം പിന്നോട്ട് നില്‍ക്കുന്നത്. ഇന്ന് ലോകത്ത് ഡിഫ്ത്തീരിയ വളരെ കുറഞ്ഞിരിക്കുന്നു. പക്ഷേ, മുഹമ്മദ് അഫ്‌സാസും താനൂരിലെ മുഹമ്മദ് അമീനും മരിച്ചത് ഡിഫ്ത്തീരിയ ബാധിച്ചാണെന്ന് പിന്നീട് കണ്ടെത്തിയ കാര്യവും മറന്നുകൂടാ.

പത്തനംതിട്ട മുമ്പില്‍
ഇനിയും മാറാ വ്യാധികള്‍ ഇല്ലാതിരിക്കാന്‍ വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം. പത്തനംതിട്ടയില്‍ 96 ശതമാനം കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കി. വയനാടും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനത്താണ്. എന്നാല്‍ മലപ്പുറത്ത് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും 56.44 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് നല്‍കാന്‍ സാധിച്ചത്. കോഴിക്കോട് 76 ശതമാനം കുട്ടികള്‍ക്കും കണ്ണൂരില്‍ 78 ശതമാനം കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്.

ആശങ്കയ്ക്ക് കാരണം
സോഷ്യല്‍ മീഡിയ വഴി വാക്‌സിനേഷനെതിരേ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ആശങ്ക കുറയ്ക്കുന്നതിന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തിയിരുന്നെങ്കിലും പൂര്‍ണമായി വിജയം നേടാന്‍ സാധിച്ചിട്ടില്ല. വിപണിയിലുണ്ടായിരുന്ന നിരവധി മരുന്നുകള്‍ അടുത്തിടെ നിരോധിച്ചതും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആരോഗ്യ വകുപ്പിന്റെ ആലോചനയിലാണ്. നിര്‍ബന്ധിച്ച് വാക്‌സിനേഷന്‍ നല്‍കരുതെന്ന് നേരത്തെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications