രക്ഷിതാക്കളുടെ മുന്നിൽവെച്ച് ഷിംന കുത്തിവെയ്പ് എടുത്തു! ഒരു ചുക്കും സംഭവിക്കില്ലെന്ന് തെളിയിക്കാൻ
ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായാണ് ജില്ലയിലെ പകുതി കുട്ടികളെങ്കിലും കുത്തിവെയ്പ് എടുത്തത്.
മലപ്പുറം: റൂബെല്ല വാക്സിൻ കുത്തിവെയ്പ് എടുത്തവരുടെ എണ്ണത്തിൽ ഏറ്റവും പിറകിലുള്ള ജില്ലയാണ് മലപ്പുറം. കണക്കുകൾ പ്രകാരം ഇതുവരെ 56.44 ശതമാനം കുട്ടികൾ മാത്രമേ മലപ്പുറം ജില്ലയിൽ കുത്തിവെയ്പ് എടുത്തിട്ടുള്ളു. വാക്സിനെതിരെയുള്ള വ്യാജ പ്രചരണത്തിൽ വിശ്വസിച്ചാണ് മിക്ക രക്ഷിതാക്കളും കുട്ടികൾക്ക് കുത്തിവെയ്പ് എടുക്കാൻ മടിക്കുന്നത്.
എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...
ലേഡീസ് ഹോസ്റ്റലിൽ റാഗിങ്! 54 എംബിബിഎസ് വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ...
ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായാണ് ജില്ലയിലെ പകുതി കുട്ടികളെങ്കിലും കുത്തിവെയ്പ് എടുത്തത്. ഈ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയ്ക്ക് മറക്കാനാകാത്ത പേരാണ് ഡോക്ടർ ഷിംന അസീസ്. മഞ്ചേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസറായ ഷിംന അസീസ്, ഒരുകൂട്ടം രക്ഷിതാക്കളുടെ മുന്നിൽവെച്ച് സ്വയം കുത്തിവെയ്പ് എടുത്താണ് റൂബെല്ല പോരാട്ടത്തിൽ പങ്കാളിയായത്. ആ സംഭവത്തെക്കുറിച്ച് ഷിംന അസീസ് കഴിഞ്ഞദിവസം ദി ന്യൂസ് മിനിറ്റിനോട് വിശദീകരിക്കുകയും ചെയ്തു.
ബോധവത്ക്കരണ ക്ലാസ്...
നവംബർ ആദ്യവാരം മലപ്പുറത്തെ ഒരു സ്കൂളിൽ വെച്ചാണ് ആ സംഭവമുണ്ടായത്. മുന്നൂറിലേറെ രക്ഷിതാക്കൾ പങ്കെടുത്ത റൂബെല്ല വാക്സിൻ ബോധവത്ക്കരണ ക്ലാസിൽ സംസാരിക്കാനാണ് ഷിംന അസീസ് സ്കൂളിലെത്തിയത്. കുത്തിവെയ്പ് എടുക്കുന്നതിൽ ഏറ്റവും പിറകിൽ നിൽക്കുന്ന പ്രദേശത്തായിരുന്നു ആ സ്കൂൾ. ക്ലാസിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രക്ഷിതാക്കളിൽ ഒരാൾ വാക്സിൻ കുത്തിവെയ്പിനെക്കുറിച്ച് ഒരു സംശയം ചോദിച്ചു.
ഡോക്ടറെന്താ എടുക്കാത്തേ...
എന്തുകൊണ്ടാണ് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് മാത്രം റൂബെല്ല വാക്സിൻ കുത്തിവെയ്പ് എടുക്കുന്നതെന്നായിരുന്നു ആ രക്ഷിതാവിന്റെ ചോദ്യം. മിക്ക രക്ഷിതാക്കൾക്കുമുള്ള ആ സംശയത്തിന് ഷിംന അസീസ് കൃത്യമായ മറുപടിയും നൽകി. മുതിർന്നവരെക്കാളേറെ കുട്ടികൾക്കാണ് മീസെൽസ് രോഗം ബാധിക്കാൻ സാദ്ധ്യത കൂടുതലെന്ന് വ്യക്തമാക്കിയ ഷിംന, ഒരു കുട്ടിയായിരുന്നെങ്കിൽ താൻ കുത്തിവെയ്പ് എടുത്തേനേയെന്നും, കുത്തിവെയ്പ് എടുക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.
ഡോക്ടർക്ക് എടുത്തില്ലല്ലോ...
ഈ മറുപടിക്ക് പിന്നാലെയാണ് മറ്റൊരു രക്ഷിതാവിന്റെ വെല്ലുവിളി ഉയർന്നത്. കുത്തിവെയ്പ് എടുക്കാത്ത ഡോക്ടറാണ് ഞങ്ങളുടെ കുട്ടികൾക്ക് കുത്തിവെയ്പ് നൽകാൻ പറയുന്നതെന്നായിരുന്നു രക്ഷിതാവിന്റെ വെല്ലുവിളി. എന്നാൽ സന്തോഷത്തോടെയാണ് ഷിംന ആ വെല്ലുവിളി സ്വീകരിച്ചത്. മൂന്നൂറിലേറെ രക്ഷിതാക്കളുടെ മുന്നിൽവെച്ച് എംആർ വാക്സിൻ കുത്തിവെയ്പ് എടുത്ത ഷിംന, ഇതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്ന് തെളിയിച്ചു.
തയ്യാറായി...
ഈ സംഭവത്തോടെ രക്ഷിതാക്കളുടെ സംശങ്ങൾക്ക് അറുതിയായി. നൂറിലേറെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് കുത്തിവെയ്പ് നൽകാൻ തയ്യാറായി. പക്ഷേ, ഷിംനയെ വെല്ലുവിളിച്ച രക്ഷിതാവ് മാത്രം അതിനു മുതിർന്നില്ല. ഷിംന കുത്തിവെയ്പ് എടുത്ത സംഭവം മാധ്യമങ്ങളിൽ വാർത്തയായത് റൂബെല്ല വാക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനും സഹായകരമായി.
ഇൻഫോക്ലിനിക്ക്...
പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് റൂബെല്ല വാക്സിനെതിരായ വ്യാജപ്രചരണം നടക്കുന്നത്. റൂബെല്ല വാക്സിനെതിരെ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്തരം പ്രചരണങ്ങൾക്ക് മതിയായ തെളിവുകൾ സഹിതം മറുപടി നൽകിയാലേ ജനങ്ങൾ വിശ്വസിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ഷിംന അസീസ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫോക്ലിനിക്കെന്ന ഫേസ്ബുക്ക് പേജിന്റെ പ്രധാന്യം. ആരോഗ്യ രംഗത്തെ വ്യാജ ചികിത്സാരീതികൾക്കെതിരെയും, കുപ്രചരണങ്ങൾക്കെതിരെയും നിരവധി ലേഖനങ്ങളാണ് ഇൻഫോക്ലിനിക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. റൂബെല്ല വാക്സിനെക്കുറിച്ചും ഇൻഫോക്ലിനിക്ക് ഒട്ടേറെ ലേഖനങ്ങൾ നൽകിയിരുന്നു. ദി ന്യൂസ് മിനിറ്റ് ന്യൂസ് പോർട്ടലാണ് ഷിംന അസീസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.