ശബരിമല വിവാദത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്, ദേവസ്വം ബോർഡ് പ്രസിഡണ്ട് എം പത്മകുമാർ ബിജെപിയിലേക്ക്?
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹിന്ദുക്കള്‍ക്കെതിരാണ് എന്നൊരു പ്രചാരണം സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി നടത്തുന്നുണ്ട്.
ദേവസ്വം ബോര്‍ഡിന് നിലപാടില്‍ പലതവണ മലക്കം മറിയേണ്ടതായി വന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം പത്മകുമാറിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സര്‍ക്കാരുമായി അത്ര രസത്തില്‍ അല്ലാത്ത എം പത്മകുമാറിനെ ബിജെപി പാളയത്തില്‍ എത്തിക്കാനുളള ചരട് വലികള്‍ നടക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍.
പിണറായിയുടെ അടുപ്പക്കാരൻ
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ കോന്നി എംഎല്‍എയുമാണ് എം പത്മകുമാര്‍. 2017ല്‍ ആണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എം പത്മകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷക്കാരനായ പത്മകുമാര്‍ പിണറായിയുടെ പ്രത്യേക താല്‍പര്യത്തിന്റെ പുറത്താണ് ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് എത്തുന്നത്. പ്രസിഡണ്ട് പദവിയില്‍ ഇനി ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.
താന്‍ വിശ്വാസികള്‍ക്കൊപ്പം
അതിനിടെ വന്ന ശബരിമല കേസിലെ സുപ്രീം കോടതി വിധിയാണ് കാര്യങ്ങള്‍ തകിടം മറച്ചിരിക്കുന്നത്. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് തുറന്ന നിലപാടാണ് എം പത്മകുമാര്‍ ശബരിമല വിഷയത്തിലെടുത്തിരിക്കുന്നത്. 5 ദിവസത്തേക്ക് തുറന്ന നട അടച്ചപ്പോള്‍ ഒരു യുവതിയും കയറിയില്ലല്ലോ എന്ന ആശ്വാസവുമായി യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പങ്കുവെച്ചിരുന്നു.
രഹസ്യ കൂടിക്കാഴ്ച
എന്നാല്‍ വിവാദമായപ്പോള്‍ പോസ്‌ററും മുക്കി, അക്കൗണ്ടും ഡിലീറ്റ് ചെയ്തു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശബരിമല വിഷയത്തിലെ പ്രഖ്യാപിത നിലപാടിനൊപ്പം നില്‍ക്കാത്ത പത്മകുമാറിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. പത്മകുമാര്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം പരക്കുന്നുണ്ട്.
ബിജെപി അംഗത്വം നല്‍കിയേക്കും
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും തളളിപ്പറയാന്‍ ശ്രീധരന്‍ പിള്ള പത്മകുമാറിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പത്മകുമാര്‍ വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 27ാം തിയ്യതി കേരളത്തിലേക്ക് വരുന്നുണ്ട്. ആ സമയത്ത് എം പത്മകുമാറിന് ബിജെപി അംഗത്വം നല്‍കിയേക്കും എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.
പത്മകുമാറിന്റെ അസാന്നിധ്യം
എം പത്മകുമാറോ ബിജെപി നേതൃത്വമോ ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ പത്തനംതിട്ടയിലും സംസ്ഥാനമൊട്ടാകെയും സിപിഎം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയിലെ യോഗത്തില്‍ സിപിഎം നേതാവ് കൂടിയായ പത്മകുമാര്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പത്മകുമാറിന് വിശ്വാസത്തിനുളള അവകാശം പോലും മുഖ്യമന്ത്രി നല്‍കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പലയിടത്തായി വിലപിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് അതൃപ്തി
ദേവസ്വം ബോര്‍ഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ് ദേവസ്വം ബോര്‍ഡ് നിലപാട് എന്ന് മുഖ്യമന്ത്രി വിമര്‍ശിക്കുന്നു. വടി കൊടുത്ത് അടി വാങ്ങാനുളള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണമെന്നും റിവ്യൂ ഹര്‍ജി നീക്കത്തെ കുറിച്ച് മുഖ്യമന്ത്രി പറയുകയുണ്ടായി. വിധി വന്നതിന് തൊട്ട് പിന്നാലെ പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലപാടില്ലാതെ ബോർഡ്
ശേഷം പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത് റിവ്യൂ ഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടിലെ സ്ത്രീകള്‍ മല ചവിട്ടില്ല എന്നുമായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പത്മകുമാറിനെ ശാസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് റിവ്യൂ ഹര്‍ജി നല്‍കണമെന്ന നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിറകോട്ട് പോയി. ശബരിമല വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് ഇതുവരേയും ദേവസ്വം ബോര്‍ഡിനില്ല. അതിനിടെയാണ് പത്മകുമാറിനെ ചാക്കിടാനുളള ബിജെപി നീക്കം.