കൂടത്തായി കൊലപാതകം: ജോളിക്ക് ശിക്ഷ ഉറപ്പ്,തെളിവ് ശേഖരിച്ചത് വേഷം മാറിയുള്ള അന്വേഷണത്തിലെന്ന് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് പോലീസ്. ഭർത്താവ് റോയ് തോമസ് കൊലപാതക കേസിലാണ് ശിക്ഷ ഉറപ്പെന്ന് റൂറൽ എസ്പി കെജി സൈമൺ വ്യക്തമാക്കിയത്. റോയ് തോമസിന്റെ മക്കളാണ് കേസിലെ പ്രധാന സാക്ഷികൾ. ജോളിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജോളി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പലിടത്തും വേഷം മറി പോയാണ് പോലീസ് തെളിവുകൾ ശേഖരിച്ചതെന്നും റൂറൽ എസ്പി കെജി സൈമൺ വ്യക്തമാക്കിയിരുന്നു. താമരശ്ശേരി കോടതിയിലാണ് റോയ് തോമസ് കൊലപാതക കേസിൽ കുര്റപത്രം സമർപ്പിച്ചിരുന്നത്. കുര്റപത്രത്തിൽ നാല് പ്രതികളാണുള്ളത്. റോയിയുടെ ബന്ധുവായ എംഎസ്. മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുൻ സിപിഎം നേതാവ് കെ മനോജ് എന്നിവരാണ് മറ്റ് പ്രതികൾ.

മാപ്പു സാക്ഷികളില്ല
246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും കുറ്റപത്രത്തിലുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആറുപേരുടെ രഹസ്യമൊഴി കേസിൽ നിർണ്ണായകമാകുമെന്ന് എസ്പി വ്യക്തമാക്കി. കേസിൽ ഡിഎന്‍എ ടെസ്റ്റിന്റെയും ആവശ്യമില്ല. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയി മരിച്ചതെന്ന രാസപരിശോധനാ റിപ്പോർട്ട് ശക്തമായ തെളിവാണെന്നും പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

ഇനിയും കൊലപാതകങ്ങൾ നടന്നേനേ...
കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി വ്യക്തമാക്കുകയായിരുന്നു. ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെജി സൈമൺ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ജോളി ഇപ്പോൾ പിടിയിലായില്ലെങ്കിൽ മൂന്ന് പേരെ കൂടി കൊന്നേനേ എന്നാണ് എസ്പി മാധ്യമങ്ങളോട് വ്യക്കമാക്കിയത്. ജോളിക്ക് പ്രത്യേക മാനസിക നിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

കടലക്കറിയിൽ സലയനൈഡ്
കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണ് റോയിയെ കൊലപ്പെടുത്തിയത്. 1800 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ, വിഷവസ്തു കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നത്. എന്നാൽ ജോളിയുടെ രണ്ടാം ഭർത്താവിന് ഈ കേസുമായി ബന്ധപ്പെട്ട് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

വ്യാജ രേഖകൾ
പ്രീഡിഗ്രിക്കാരിയായ ജോളി ബികോം, എംകോം, യുജിസി നെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. ഇവ കൃത്യമായി കോര്‍ത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു. മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications