എസ് ഹരീഷിന്റെ മീശ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചു! സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം
കോഴിക്കോട്: അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയെ ചോദ്യം ചെയ്ത അവതാരകയോട് ശോഭ സുരേന്ദ്രന്‍ പറഞ്ഞ വാചകങ്ങളുണ്ട്- ഇത് ചെറിയ കളിയല്ല, ഞ്ങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ട്- എന്ന്. എഴുത്തും സിനിമയും പാട്ടും നാടകവുമെല്ലാം ആരൊക്കെയോ നിരീക്ഷിക്കുന്നു. എതിര്‍ശബ്ദങ്ങളാണെങ്കില്‍ അവ അടിച്ചമര്‍ത്തപ്പെടുന്നു.
പര്‍ദയെ ആഫ്രിക്കയോട് ഉപമിച്ച് കവിത എഴുതിയതിന് പവിത്രന്‍ തീക്കുനി ആക്രമിക്കപ്പെട്ടത് പോലെ തന്നെയാണ് മീശ എന്ന നോവിലിന്റെ പേരില്‍ എസ് ഹരീഷിന് നേരെ നടക്കുന്ന ആക്രമണവും. കുടുംബത്തിന് നേരേക്ക് ആക്രമണം തിരിഞ്ഞതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും മീശ പിന്‍വലിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും ഇരുണ്ട ദിനം
സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം. ഇരുട്ടിന്റെ ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നു എന്നാണ് മീശ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ചത് സ്ഥിരീകരിച്ചുകൊണ്ട് എഡിറ്റര്‍ കമല്‍ റാം സജീവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരന്റെ നാവറുക്കുന്ന ഈ വെറുപ്പിന്റെ രാഷ്ട്രീയം ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് മീശയ്ക്ക് സംഭവിച്ചിരിക്കുന്നത്.
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ എസ് ഹരീഷിന്റെ നോവല്‍ മൂന്ന് ലക്കങ്ങളാണ് ഇതുവരെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ ലക്കത്തില്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടക്കുന്ന സംഭാഷണമാണ് വിവാദമായത്. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ഉറഞ്ഞ് തുള്ളി.
ആക്രമണം കുടുംബത്തിന് നേരെ
അതിനിടെ നോവല്‍ തുടരുമെന്ന് ഹരീഷ് വ്യക്തമാക്കിയതോടെ ആക്രമണം കടുത്തു. എഴുത്തുകാരന്റെ കുടുംബാംഗങ്ങളെ വരെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഹരീഷിന്റെ ഭാര്യയുടെ ചിത്രമടക്കം പ്രചരിപ്പിച്ചാണ് തരംതാണ ആക്രമണം ഒരു വിഭാഗം അഴിച്ച് വിട്ടത്.
ചിലരുടെ നിരന്തര ഭീഷണി
ചില സംഘടനകളുടെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് എസ് ഹരീഷ് പറയുന്നു. ഹിന്ദു വിരുദ്ധമാണ് നോവലിലെ ഭാഗങ്ങള്‍ എന്നാരോപിച്ച് ഹിന്ദു ഐക്യവേദി അടക്കമുള്ളവര്‍ ഹരീഷിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്രമണം കൂടാതെ ഹരീഷിനേയും ഫോണില്‍ വിളിച്ചും ഇക്കൂട്ടര്‍ തെറിവിളിയും ഭീഷണിയും മുഴക്കിയിരുന്നു.
ലൈംഗിക ബന്ധത്തിന് തയ്യാർ
ഇതോടെയാണ് നോവല്‍ പകുതിയില്‍ വെ്ച്ച് പിന്‍വലിക്കാനുള്ള തീരുമാനം. അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിലായിരുന്നു നോവല്‍. സ്ത്രീകള്‍ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണ് എന്നുള്ള അബോധപൂര്‍വ്വമായ പ്രഖ്യാപനമാണ് എന്നും ആര്‍ത്തവ ദിനങ്ങളില്‍ അമ്പലത്തില്‍ പോകാത്തത് തങ്ങള്‍ തയ്യാറല്ലെന്ന അറിയിപ്പുമാണ് എന്ന സംഭാഷണമാണ് വിവാദമായത്.
|
മിണ്ടാതെ മാതൃഭൂമി
നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത് മാത്രമേ അവസാനിപ്പിച്ചിട്ടുള്ളൂ എന്നും എഴുതിക്കഴിഞ്ഞാല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും എസ് ഹരീഷ് വ്യക്തമാക്കി. ഹരീഷിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുമ്പോഴും വിഷയത്തില്‍ ഇടപെടുകയോ വാര്‍ത്ത നല്‍കുകയോ ചെയ്യാതിരുന്ന മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാണ്. നോവല്‍ പിന്‍വലിച്ച വിവരം മാതൃഭൂമി ചാനല്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കിയിട്ടുമുണ്ട്.