സബ്കളക്ടര്‍ക്ക് ബുദ്ധിയില്ലാതെ പോയതോ? എംഎല്‍എയുടെ ധിക്കാരമോ? മൂന്നാറില്‍ കുരുങ്ങി വീണ്ടും സിപിഎം
തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ സിപിഎം നേതാവും എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിവാദം പുകയുന്നു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം തടയാനെത്തിയപ്പോഴായിരുന്നു സബ്കളക്ടര്‍ക്കെതിരെ എംഎല്‍എയുടെ ശകാര വര്‍ഷം.
ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തടായാനായി ദേവികുളം സബ്കളക്ടര്‍ രേണുരാജിന്‍റെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘത്തെ എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും നേതൃത്വത്തില്‍ മടക്കി അയക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സബ്കളക്ടര്‍ക്കെതിരെ എംഎല്‍എ മോശമായി സംസാരിച്ചത്.
എംഎല്‍എ പറഞ്ഞത്
അവള്‍ ബുദ്ധിയില്ലാത്തവളാണ്. വെറും ഐഎസ്എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. ഇതെല്ലാം വായിച്ചു പഠിക്കണ്ടേ. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിതില്‍ ഇടപെടാന്‍ യാതൊരു അവകാശവാദവുമില്ലെന്നായിരുന്നു എംഎല്‍എയുടെ സംസാരം.
മാപ്പ് പറയണം
സബ്കളക്ടര്‍ക്കെതിരേയുള്ള ശകാരം ഒരു പ്രാദേശിക ചാനല്‍ പകര്‍ത്തി പുറത്തുവിട്ടതോടെ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തമാവാന്‍ തുടങ്ങി. സബ് കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ച എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം കൂടി രംഗത്ത് എത്തിയതോടെ വിവാദം മൂര്‍ച്ഛിച്ചു.
മാപ്പ് പറയില്ല
എന്നാല്‍ വിഷയത്തില്‍ സബ്കളക്ടറോട് മാപ്പ് പറയില്ലെന്നായിരുന്നു എസ് രാജേന്ദ്രന്‍റെ നിലപാട്. മാപ്പ് പറയേണ്ടതുണ്ടെങ്കിൽ മാപ്പ് പറയുന്നതിൽ തെറ്റില്ലെന്നാണ് എന്‍റെ നിലപാട്. എന്നാൽ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ കട്ട് ചെയ്തു
സബ്കളക്ടര്‍ രേണു രാജ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോൾ തന്‍റെ കാര്യം താൻ നോക്ക്, എന്‍റെ കാര്യം ഞാൻ നോക്കാം' എന്നാണ് രേണു രാജ് പറഞ്ഞത്. ഞാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ എന്‍റെ ഫോണ്‍ കട്ട് ചെയ്തു. അവര്‍ക്ക് അധിനുള്ള അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും എംഎല്‍എ നിലപാടെടുത്തു.
നിഷേധിച്ചു
എന്നാല്‍ എംഎല്‍എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടര്‍ നിഷേധിച്ചു. എംഎല്‍എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചത്. നിര്‍മാണം തുടര്‍ന്നാല്‍ നടപടി സ്വീകിരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നുമായിരുന്നു രേണുരാജ് വ്യക്തമാക്കിയത്.
പരാതി നല്‍കി
ഇതിന് പിന്നാലെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എംഎല്‍എക്കെതിരെ രേണു രാജ് പരാതി നല്‍കുകയും ചെയ്തു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ജില്ലാ കളക്ടറേയും ഫോണില്‍ നേരിട്ട് വിളിച്ചാണ് സബ്കളക്ടര്‍ തന്‍റെ പരാതി അറിയിച്ചത്. വിഡിയോ ദൃശ്യങ്ങള്‍ സഹിതം വിശദമായ പരാതി തിങ്കളാഴ്ച്ച നല്‍കും
ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
അതോടൊപ്പം തന്നെ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. അധിക്ഷേപങ്ങള്‍ വകവയ്ക്കാതെ നിയമപരമായി മുന്നോട്ട് പോകാനാണ് രേണുരാജിന്‍റെ തീരുമാനം.
വിശദീകരണം തേടും
സബ്കളക്ടര്‍ക്കെതിരായ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചപ്പോള്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയോട് സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടി കെകെ ജയചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളില്‍ ഇടപെടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്തുണ
രേണുരാജിനെ പിന്തുണച്ച് റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയതും എസ് രാജേന്ദ്രന്‍ എംഎല്‍എക്ക് കനത്ത തിരിച്ചടിയായി. മൂന്നാരില്‍ സബ്കളക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
രൂക്ഷ വിമര്‍ശനം
വീഴ്ചയുണ്ടായത് മറ്റാര്‍ക്കെങ്കിലുമാണോയെന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടിതി വിധിയനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഈ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയും തൊട്ടുപിന്നാലെ രംഗത്തെത്തി. എംഎല്‍എ പിന്തുണക്കുന്നത് അനധികൃത് നിര്‍മാണെത്തയാണെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആരോപിച്ചത്.