എസ് രാജേന്ദ്രനെ സസ്‌പെന്റ് ചെയ്തു; നടപടിയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം
തിരുവനന്തപുരം: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെ സി പി ഐ എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. സംഘടനാ വിരുദ്ധതയുടെ പേരില്‍ രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ സി പി ഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി വൈകിയത്.
ദേവികുളത്തെ നിലവിലെ എം എല്‍ എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് സി പി ഐ എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും പരിപാടികളിലും സഹകരിക്കാത്തതും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ്. സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാര്‍ട്ടിയില്‍ രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്.
ഇതിന് പുറമെയണ് സി പി ഐ എം സ്ഥാനാര്‍ഥിയായി ഇവിടെ പകരം മത്സരിച്ച എ. രാജയെ തോല്‍പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായില്ല, പ്രചാരണത്തില്‍ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ രാജേന്ദ്രന് മേലെ ഉയര്‍ന്നു. പിന്നാലെ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്നും കണ്ടെത്തി. സി പി ഐ എമ്മിന്റെ രണ്ടംഗ കമ്മീഷനാണ് രാജേന്ദ്രനെതിരായ ആരോപണങ്ങള്‍ അന്വേിച്ചത്. സി വി വര്‍ഗീസിനെ സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്.
വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല. അതേസമയം നടപടി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം. ജാതിയുടെ ഭാഗമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണ്. പാര്‍ട്ടി നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്നു. ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശയം കൊണ്ടുനടക്കുന്നവരെല്ലാം പാര്‍ട്ടി അംഗങ്ങളല്ലല്ലോ. തന്റെ പ്രവര്‍ത്തനശൈലിയും പെട്ടെന്ന് മാറുന്നതല്ല. എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video