ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം നേതാവ് എസ് രാമചന്ദ്രന് പിളള, 16 വയസ്സിന് മുൻപ്
തിരുവനന്തപുരം: ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സമ്മതിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രന് പിളള. ബിജെപി മുഖപത്രമായ ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എസ്ആര്‍പിയുടെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി എസ് രാമചന്ദ്രന് പിളള രംഗത്ത് വന്നിരിക്കുന്നത്.
തന്റെ 16ാം വയസ്സിന് മുന്‍പാണ് ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നത്. രണ്ട് വര്‍ഷമാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിന് ശേഷം ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു. ദേശിയതവാദത്തേക്കാള് നല്ലത് സാര്‍വ്വദേശീയതയാണ് എന്ന് തീരുമാനിച്ചു. 18ാം വയസ്സില്‍ തനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചുവെന്നും എസ് രാമചന്ദ്രന് പിളള വ്യക്തമാക്കി.
Recommended Video
ജന്മഭൂമിയില് പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലാണ് എസ്ആര്‍പിയുടെ ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ കമ്മ്യൂണിസ്ററ് നേതാക്കളില്‍ മാന്യതയുടെ മുഖമുളള നേതാവാണ് എസ്ആര്പിയെന്നും അതിന് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്ക്കാരമാണ് എന്ന് പറയുന്നവരുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് കായംകുളത്ത് ആര്‍എസ്എസ് ശാഖയുടെ ചുമതലക്കാരനായിരുന്നു എസ്ആര്‍പി. ശ്രീകണ്ഠാപുരം പഞ്ചായത്തിലെ പുളളിക്കണക്ക് ശാഖയില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം കോടിയേരി ബാലകൃഷ്ണന് ആരോപിച്ചത് പോലെ രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് ബന്ധമില്ലെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ അച്ഛന് രാമകൃഷ്ണന് നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്കൂളിലെ അധ്യാപകന് ആയിരുന്ന അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മാത്രമല്ല മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ ആര് ശങ്കറിനും ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നുവെന്നും ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.