എംഎം ഹസ്സന് ശാരദക്കുട്ടിയുടെ രൂക്ഷ വിമർശനം; രാഷ്ട്രീയ ബോധം വേണം, അൽപ്പം കോമൺസെൻസും!
തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ ആക്ഷേപിച്ചും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അവർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കൾ പറഞ്ഞ വില കുറഞ്ഞ പരാമർശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല എന്ന് തുടങ്ങുന്നതാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നു
എഴുത്തുകാരികൾ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങൾ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാർക്കു കൂടി വേണ്ടിയാണ്. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ എന്ന് ശാരദക്കുട്ടി പറയുന്നു.
സ്ത്രീത്വത്തെ അംഗീകരിക്കുക
അവരെ അംഗീകരിക്കുക എന്നാൽ ഉപാധികളില്ലാതെ സ്ത്രീത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തത്. അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അൽപം കോമൺസെൻസും ഉണ്ടായാൽ മതിയെന്നും ശാരദക്കുട്ടി പറയുന്നു.
ഓർത്തിരിക്കണം
വീട്ടിലിരിക്കുന്ന "അമ്മയും പെങ്ങളും" അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവർ വീടു വിട്ടു പോയതിന്റെ പേരിൽ അവരുടെ പുരുഷനും അപഹസിക്കപ്പെടരുത്. നമ്മുടെയൊന്നും മഹത്വം കൊണ്ടല്ല സഹജീവികൾ നമ്മുടെയൊക്കെ കൂടെ കഴിയുന്നതെന്ന് എല്ലാവരും ഒന്ന് ഓർത്തിരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് അവർ തന്റെ പേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹസ്സന്റെ പരാമർശം
ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത്. അവരുടെ മാത്രം ചില കവിതകളും കഥകളും നോവലിലെ വാചകങ്ങളുമാണ് ഇടയ്ക്കിടയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്' എന്നതായിരുന്നു ഹസന്‍ പ്രസംഗിച്ചത്.