ഇനി മലയാള സിനിമ കാണില്ല; ആണഹങ്കാരികളുടെ പോക്കറ്റിൽ തന്റെ നയാപൈസ വീഴില്ലെന്ന് ശാരദകുട്ടി!!
കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം.
തിരുവനന്തപുരം: മലയാള സിനിമയിലെ നടി നടമ്മാരുടെ സംഘടനയായ അമ്മയ്ക്കെതിരെ എസ് ശാരദകുട്ടി. ഇനി മലയാള സിനിമ കാണില്ലെന്ന് അവർ പറഞ്ഞു. മലയാളസിനിമയിലെ നടിനടന്മാരുടെ സംഘടനയായ അമ്മയുടെ വാര്‍ത്ത സമ്മേളനത്തില്‍ നടി അക്രമണത്തിനിരയായ സംഭവത്തെ കുറിച്ചുള്ള താരങ്ങളുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് ശാരദക്കുട്ടിയുടെ പ്രഖ്യാപനം. തന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ അനുവദിക്കില്ലെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം. എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്..ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല എന്നും അവർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. അമ്മ വാർത്ത സമ്മേളനത്തിലെ താരങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് നിരവധി ലവിമർശനങ്ങളാണ് ഉയർന്നത്. നടൻ ജോയ് മാത്യു, സംവിധായകൻ ആഷിഖ് അബു എന്നിവർ ശക്തമായ വിമർശനമാണ് താരങ്ങൾക്കെതിരെ ഉയർത്തിയത്.