ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ
കൊച്ചി: ചിലര്‍ക്ക് പകരക്കാര്‍ ആരുമുണ്ടാകില്ല. ബാലഭാസ്‌കര്‍ അത്തരമൊരാളാണ്. സംഗീതജ്ഞനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും പകരക്കാരന്‍ ഇല്ലാത്ത ആള്‍. എന്നാല്‍ ബാലു വിടപറഞ്ഞ് മണിക്കൂറുകള്‍ പോലും തികയും മുന്‍പേ അദ്ദേഹത്തിന്റെ സംഗീത പരിപാടി ഏറ്റെടുത്തതിന് കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുകയണ് വയലിനിസ്റ്റായ ശബരീഷ്.
അടുത്ത മാസം ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബാലഭാസ്‌കറിന് പകരം വയലിന്‍ വായിക്കുക ശബരീഷാണ്. ബാലഭാസ്‌കറിന്റെ ചിത്രമുള്ള പഴയ പോസ്റ്ററില്‍ ഇപ്പോള്‍ ശബരീഷാണ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എല്ലാവിധ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിക്കൊണ്ട് മറുപടി നല്‍കുകയാണ് ശബരീഷ്.
വൈറലാകുന്ന പോസ്റ്റർ
ഫേസ്ബുക്ക് ലൈവിലാണ് ശബരീഷ് പ്രഭാകറിന്റെ വിശദീകരണം. വാക്കുകള്‍ ഇങ്ങനെ: എന്നേയും ബാലുച്ചേട്ടനേയും ചേര്‍ത്ത് വെച്ച് ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി വൈറലാകുന്നുണ്ട്. ഞാനൊരിക്കലും ആര്‍ക്കും, പ്രത്യേകിച്ച് ജേഷ്ഠ തുല്യനായ ബാലുച്ചേട്ടന് പകരമാവില്ല. നിങ്ങള്‍ക്കുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി വിഷമം എനിക്കുണ്ട്. എന്റെ ജീവിതത്തില്‍ വയലിന്‍ പഠിച്ച് തുടങ്ങിയ കാലം തൊട്ട് ബാലുച്ചേട്ടന്‍ വലിയ ഇന്‍സ്പിരേഷനാണ്.
ബാലുച്ചേട്ടൻ മനസ്സിലാക്കും
ഞാന്‍ ഒരു കര്‍ണാടക സംഗീതജ്ഞനാണ്. കര്‍ണാടക സംഗീതം മാത്രം വായിച്ച വ്യക്തിയാണ്. അതിന് മറ്റൊരു സാധ്യത ഉണ്ടെന്ന് തെളിയിച്ച് തന്ന വ്യക്തി എന്റെ ബാലുച്ചേട്ടനാണ്. അദ്ദേഹമിപ്പോള്‍ എന്റെ കൂടെയില്ല. എന്നാല്‍ എന്റെ ഈ സാഹചര്യം ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുക ബാലുച്ചേട്ടനാണ്.
ബാലുച്ചേട്ടന്‍ ഒരു ലെജന്‍ഡ്
പകരക്കാരന്‍ ഇപ്പോള്‍ റെഡിയാണ്, ഇത്രയേ ഉള്ളൂ ജീവിതം എന്ന തരത്തിലാണ് ആ പോസ്റ്റര്‍ പലരും പ്രചരിപ്പിക്കുന്നത്. ഞാന്‍ പകരമാകുമോ ബാലുച്ചേട്ടന്. അതെന്തൊരു പോസ്റ്റാണ്. ബാലുച്ചേട്ടന്‍ ഒരു ലെജന്‍ഡ് ആണ്. ഒരു അവതാരം ആണ്. അങ്ങെനെയുള്ള അദ്ദേഹത്തിന് ഞാന്‍ എങ്ങനെയാണ് പകരക്കാരനാവുന്നത്.
വീട്ടുകാരുടെ സമ്മതത്തോടെ
ഒരുപാട് വേദനയോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒക്ടോബര്‍ 7ാം തിയ്യതി ബാംഗ്ലൂര്‍ നടക്കേണ്ട ഷോ ബാലുച്ചേട്ടന്‍ കമ്മിറ്റ് ചെയ്തതാണ്. ഈ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് ഇപ്പോഴല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചപ്പോള്‍ വീട്ടുകാരുടെ അറിവോടെയാണ് ഞാന്‍ ഈ ഷോ ഏറ്റെടുത്തത്.
മനുഷ്യസ്നേഹിയായ ബാലു
നമ്മുടെ കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ട് വന്നാല്‍ നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അതാണ് താന്‍ ചെയ്യുന്നത്. പണത്തിന് വേണ്ടിയാണ് ഷോ ഏറ്റെടുത്തത് എന്നാണ് ചിലര്‍ പറയുന്നത്. നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത ഒരു മനുഷ്യസ്‌നേഹി ബാലുച്ചേട്ടനില്‍ ഉണ്ട്. പ്രതിഫലം വാങ്ങാതെയാണ് ബാലുച്ചേട്ടന്‍ ആ പരിപാടി ഏറ്റത്.
ആ ഷോ പ്രളയകേരളത്തിന് വേണ്ടി
വൈറലാക്കുന്ന ആ പോസ്റ്റ് എല്ലാവരും ഒന്ന് വായിച്ചാല്‍ തന്നെ അറിയാം. കേരളത്തിനും കുടകിനും വേണ്ടിയുള്ള ധനസമാഹരണത്തിനായി ചെയ്ത് കൊടുക്കുന്ന പ്രോഗ്രാം ആണത്. അങ്ങനെയുള്ള ഒരു ഷോ വേണ്ടാന്ന് വെയ്ക്കണോ. അതെങ്ങനെയാണ് അംഗീകരിക്കാനാവുക. ഒരു മനുഷ്യന് ചെയ്യാവുന്ന ചെറിയ കാര്യമാണ് താന്‍ ചെയ്യുന്നത്.
ഞാൻ പകരക്കാരൻ അല്ല
പരിപാടിയുടെ ടിക്കറ്റുകളൊക്കെ നേരത്ത വിറ്റ് പോയതാണ്. പരിപാടി സംഘടിപ്പിക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് താന്‍ എങ്ങനെ അത് ചെയ്ത് കൊടുക്കാതിരിക്കും. അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞിട്ട് ഇത്രയും നേരമേ ആയിട്ടുള്ളൂ. അത് തന്നെ ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. അപ്പോഴേക്കും പകരക്കാരന്‍ എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ.
Recommended Video
ബാലുച്ചേട്ടനുള്ള ട്രിബ്യൂട്ട്
ബാലുച്ചേട്ടന് വേണ്ടിയുള്ള ഒരു ട്രിബ്യൂട്ട് ആണത്. അദ്ദേഹത്തിന്റെ സംഗീതം നമ്മുടെ ഉള്ളിലുണ്ട്. വയലിന്‍ കണ്ടാല്‍ ബാലുച്ചേട്ടനെ കുറിച്ച് മാത്രമാണ് ഓര്‍ക്കാനാവുക. അപ്പോഴെങ്ങനെയാണ് താന്‍ പകരക്കാരന്‍ ആവുക. ആ പ്രോഗ്രാം താന്‍ തട്ടിപ്പറിച്ചെടുത്തതൊന്നും അല്ലെന്ന് മനസ്സിലാക്കുക. അദ്ദേഹത്തിന് പകരമല്ല, അദ്ദേഹത്തിന് വേണ്ടിയാണിത് ചെയ്യുന്നത് എന്നാണ് ശബരീഷ് വിശദീകരിക്കുന്നത്.
ഫേസ്ബുക്ക് ലൈവ്
ശബരീഷ് പ്രഭാകറിന്റെ ഫേസ്ബുക്ക് ലൈവ് കാണാം
പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്
കണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻ