ശബരിമല വിഷയം; ബെഞ്ചിന്റെ പരിഗണന വിഷയങ്ങൾക്ക് തിങ്കളാഴ്ച രൂപം നൽകും, അതീവ നിർണായകമായ തീരുമാനം!
ശബരിമലക്കേസിലെ വിശാലബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്കു സുപ്രീംകോടതി തിങ്കളാഴ്ച രൂപം നൽകും. നേരത്തെ പരിഗണനാ വിഷയങ്ങളുടെ കരട് തയാറാക്കാന്‍ കേസിലെ മുതിര്‍ന്ന അഭിഭാഷകരോടു കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നെങ്കിലും അഭിപ്രായ ഐക്യമുണ്ടായില്ല. തുടര്‍ന്ന് കക്ഷികള്‍ എഴുതി തയാറാക്കിയ നിര്‍ദേശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്കു നല്കി.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് പരിഗണനാവിഷയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുക. മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി തയാറാക്കിയ വിഷയങ്ങളും കോടതിക്കു സമര്‍ച്ചിട്ടുണ്ട്. ഇവ പരിഗണിച്ചായിരിക്കും കോടതി തീരുമാനമെടുക്കുക. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോയെന്നത് ഉള്‍പ്പെടെ ഏഴു ചോദ്യങ്ങളാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗനയ്ക്ക് വിട്ടത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ ആചാരങ്ങളുടെ ധാര്‍മികത, ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനം തുടങ്ങി ഏഴ് പരിഗണനാ വിഷയങ്ങൾ നേരത്തെ അഞ്ചംഗ ബെഞ്ച് നിശ്ചയിച്ചിരുന്നു. ശബരിമല യുവതി പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഒറ്റനൂലിൽ കോർത്തു വാദം കേൾക്കാൻ ഒരുങ്ങുകയാണ് സുപ്രിംകോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച്.