ശബരിമല വീണ്ടും വിവാദച്ചൂളയിൽ! വഴിപാട് സ്വർണത്തിൽ വൻ കുറവ്, 40 കിലോ സ്വർണവും 120 കിലോ വെള്ളിയും
തിരുവനന്തപുരം: പ്രളയത്തിന് ശേഷം ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ കോലാഹലങ്ങള്‍ ആയിരുന്നു കേരളത്തിലെമ്പാടും. ശബരിമലയിലെ നിലപാട് സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ ദയനീയ തോല്‍വിക്കും ഒരു കാരണമായി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ത്രീ പ്രവേശന വിവാദം താല്‍ക്കാലികമായി കെട്ടടങ്ങിയെങ്കിലും ശബരിമലയില്‍ പുതിയ വിവാദം ആരംഭിച്ചിരിക്കുകയാണ്. ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും വിവാദത്തിൽ ശബരിമല
സ്ത്രീകള്‍ക്കെതിരായ സമരങ്ങള്‍ക്കൊടുവില്‍ ശാന്തമായ ശബരിമലയില്‍ വീണ്ടും വിവാദം പിറന്നിരിക്കുന്നു. ഇക്കുറിയും പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍ തന്നെയാണ്. ശബരിമലയിലെ വഴിപാട് സ്വര്‍ണത്തിലും വെള്ളിയിലും ഓഡിറ്റിംഗില്‍ കുറവ് കണ്ടെത്തിയിരിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.
സ്വർണവും വെള്ളിയും കുറവ്
40 കിലോ സ്വര്‍ണവും 120 കിലോ വെള്ളിയും കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും. സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാറ്റിയതിന് രേഖയില്ല
വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും എവിടേക്ക് കൊണ്ട് പോയി എന്നതിന് രേഖകളില്ലെന്നും ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. രേഖകളില്‍ ഇല്ലാത്ത ഈ സ്വര്‍ണം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതാണോ എന്ന് ദേവസ്വം ഓഡിറ്റ് വിഭാഗം പരിശോധന നടത്തും. നാളെ 12 മണിക്കാണ് പരിശോധന.
കണക്കുകളില്‍ പൊരുത്തക്കേട്
ഭക്തര്‍ നല്കുന്ന വഴിപാടായും ഭണ്ഡാരം വഴിയുമാണ് ശബരിമലയിലേക്ക് സ്വര്‍ണവും വെള്ളിയും ലഭിക്കുന്നത്. 2017 വരെയുളള കണക്കുകളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് ഓഡിറ്റിംഗിലെ കണ്ടെത്തല്‍. സാധാരണ വഴിപാട് സ്വര്‍ണത്തിന് 3 എ രസീത് നല്‍കുകയും അളവ് നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുക.
രേഖയില്ലെങ്കിൽ തൂക്കി നോക്കും
ഈ സ്വര്‍ണമോ വെള്ളിയോ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ശബരിമലയിലെ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ എത് എട്ടാം കോളത്തില്‍ രേഖപ്പെടുത്തണം. എന്നാല്‍ 40 കിലോ സ്വര്‍ണത്തിന്റെയോ 120 കിലോ വെള്ളിയുടേയൊ വിവരം രേഖപ്പെടുത്തിയിട്ടില്ല. സ്ട്രോംഗ് റൂമിലെ രേഖകളിലും ഈ സ്വര്‍ണം ഇല്ലെങ്കില്‍ തൂക്കി നോക്കല്‍ അടക്കമുളള നടപടികളുണ്ടാവും.
വിശദീകരണം തേടി
അതേസമയം ആരോപണം തളളി ദേവസ്വം പ്രസിഡണ്ട് എ പത്മകുമാര്‍ രംഗത്ത് വന്നു. എല്ലാത്തിനും കൃത്യമായ കണക്കുണ്ടെന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ മുന്‍ ദേവസ്വം ഉദ്യോഗസ്ഥനാണ് എന്നും പത്മകുമാര്‍ ആരോപിച്ചു. പത്മകുമാറിനോട് ദേവസ്വം മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
സര്‍ക്കാരിനെതിരെ ബിജെപി
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്.
മന്ത്രി പ്രതികരിക്കണം
സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം.
സ്വർണ്ണവും വെള്ളിയും എവിടെ
കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ട്. ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നത്. യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേ എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന് പിളളയ്ക്ക് പകരം സുരേന്ദ്രന്!