ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ!! പദ്ധതി ബിലീവേഴ്സ് ചർച്ചിനെ സഹായിക്കാൻ?
ഹാരിസൺ മലയാളം ലിമിറ്റഡ് ബിലീവേഴ്സ് ചർച്ചിന് അനധികൃതമായി വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായുള്ള വിമാനത്താവളം യാഥാർഥ്യമാകുന്നു. ഹാരിസൺ മലയാളം ലിമിറ്റഡ് ബിലീവേഴ്സ് ചർച്ചിന് അനധികൃതമായി വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിമാനത്താവളം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.
പമ്പയിൽ നിന്ന് വെറും 40 കിമീ അകലെയാണ് ഈ സ്ഥലം. കൂടാതെ രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഗതാഗത സാധ്യതയാണ് ഈ സ്ഥലം വിമാനത്താവളത്തിന് തിരഞ്ഞെടുക്കാൻ പ്രധാന കാരണം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 2263 ഏക്കർ ആയി പരന്നു കിടക്കുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി പിന്നീട് ബിലീവേഴ്സ് ചർച്ചിന് അനധികൃതമായി വിൽക്കുകയായിരുന്നു. ഇതിന്റെ പോക്കുവരവ് സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. അതേസമയം ഈ ഭൂമി സർക്കാർ എങ്ങനെ ഏറ്റെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2010ൽ ചെറുവള്ളി എസ്റ്റേറ്റ് എടുക്കാനുള്ള നടപടി ക്രമങ്ങൾ സർക്കാർ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്നും തിരിച്ച് പിടിക്കേണ്ടതാണെന്നും വ്യക്തമാക്കി സ്‌പെഷ്യല്‍ ഓഫിസര്‍ എ.ജി രാജമാണിക്യം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ബിഷപ്പ് കെപി യോഹന്നാൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം ശബരിമല തീർഥാടകർക്കായി വിമാനത്താവളം നിർമ്മിക്കുന്നതിന്റെ മറവിൽ അനധികൃത തോട്ടഭൂമി കൈയ്യേറ്റങ്ങൾ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ സ്ഥലം ബിലീവേഴ്സ് ചർച്ചിന്റേതാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ഹൈക്കോടതിവിധിയും ഉണ്ട്.
ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് വ്യാജപട്ടയങ്ങള്‍ ചമച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്ത് ബിഷപ്പ് യോഹന്നാന് ഓഹരി അവകാശം നല്‍കാനാണ് സർക്കാർ ശ്രമമെന്നും എന്നും ആരോപിക്കുന്നു.