ശബരിമലയിലേക്ക് പറക്കാം..വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിലെ വിവാദ ഭൂമിയിൽ..!
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ പ്രയാസം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയില്‍ ആയിരുന്ന എസ്റ്റേറ്റ് ഇപ്പോള്‍ കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ്. വിമാനത്താവളത്തിന് നേരത്തെ തന്നെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമിയെ സംബന്ധിച്ച് വിവാദം നിലനില്‍ക്കുന്നുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി ആണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എജി രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമിയുടെ അവകാശവാദം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയിലാണ്. വിമാനത്താവളത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് കെപി യോഹന്നാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക നാലംഗ സമിതിയാണ് വിമാനത്താവളം നിര്‍മ്മിക്കാനുള്ള ഭൂമി കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചെറുവള്ളി എസ്റ്റേററില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുതിയ വിവാദങ്ങളിലേക്ക് വഴി തുറക്കാനാണ് സാധ്യത.












Click it and Unblock the Notifications