ശബരിമലയും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും; സുവര്‍ണ്ണാവസരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും
പത്തനംതിട്ട: പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി നിട്ടീവെച്ച സാഹചര്യത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വളരെ കരുതലോടെയുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 2018 സെപ്റ്റംബറിലെ വിധിക്ക് കോടതി സ്റ്റേ നല്‍കിയിട്ടില്ലെങ്കിലും പോലീസ് സംരക്ഷണയില്‍ ഈ മണ്ഡലകാലത്ത് സ്ത്രീകളെ സന്നിധാനത്ത് എത്തിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
വ്യാഴാഴ്ച്ചത്തെ വിധിയില്‍ അവ്യക്തത നിനില്‍ക്കുന്നതില്‍ യുവതീപ്രവേശനം തല്‍ക്കാലം നടപ്പിലാക്കാതിരിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശവും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. അതേസമയം തന്നെ നേരത്തേയുള്ള വിധി നിലനില്‍ക്കുന്നതിനാല്‍ ഏതെങ്കിലും യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയും ബാക്കി നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത്
ശബരിമല നട നാളെ തുറക്കാനിരിക്കുന്നതിനാല്‍ കഴിഞ്ഞ തവണത്തേത് പോലെ ശബരിമലയും പരിസര പ്രദേശങ്ങളും ഒരു സംഘര്‍ഷ ഭൂമിയാക്കി മാറ്റരുതന്നെ കര്‍ശന നിലപാടാണ് സര്‍ക്കാറിനുള്ളത്. പ്രതിഷേധങ്ങളാലും പ്രക്ഷോഭങ്ങളാലും സംഘര്‍ഷഭരിതമായ കഴിഞ്ഞ തീര്‍ത്ഥാടന കാലയളവില്‍ വലിയ ബുദ്ധിമുണ്ടായിരുന്നു ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരിടേണ്ടി വന്നത്.
വിമര്‍ശനം, തിരിച്ചടി
ബിന്ദു കല്യാണിയും കനക ദുര്‍ഗയും പോലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിയതോടെ സുപ്രീംകോടതി വിധി നടപ്പിലായെങ്കിലും രാഷ്ട്രീയ എതിരാളികളും വലിയൊരു വിഭാഗം വിശ്വാസികളും സര്‍ക്കാറിനെതിരെ തിരിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ദയനീയ പ്രകടനത്തില്‍ ഏറ്റവും കൂടുതലായി പ്രതിഫലിച്ചതും ശബരിമലയിലെ നിലപാടായിരുന്നെന്ന വിലയിരുത്തലുമുണ്ടായി.
പാര്‍ട്ടിയുടെ പുനഃപരിശോധന
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും അത്ഭുതപ്പെടുത്തുന്ന വോട്ട് ചോര്‍ച്ച സംഭവിച്ചു. ഇതോടെ പാര്‍ട്ടി നിലപാട് പുനഃപരിശോധിക്കാന്‍ സിപിഎം നിര്‍ബന്ധിതരായി. ശബരിമലയിലെ യുവതീപ്രവേശനം ലിംഗനീതിയുടെ പ്രശ്നമാണെന്ന നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും അവര്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് ബോധ്യപ്പെടുത്തണവുമെന്ന തീരുമാനത്തില്‍ സിപിഎം എത്തി.
മുന്‍നിരയില്‍ ബിജെപി
യുവതികളെ തടയാനും സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ബിജെപിയായിരുന്നു മുന്‍നിരയില്‍ നിന്നത്. കെ സുരേന്ദ്രന്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. ശബരിമല വിഷയത്തില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടായി മാറുമെന്ന പ്രതീതിയുണ്ടാക്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും ശബരിമല വിഷയം നിറഞ്ഞു നിന്നു. പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ നിന്ന് കെ സുരേന്ദ്രനായിരുന്നു ശബരിമല ഉള്‍പ്പെടുന്ന പത്തനംതനിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടേയുള്ള പ്രമുഖര്‍ പ്രചാരണം കൊഴുപ്പിക്കാന്‍ പത്തനംതിട്ടയിലെത്തുകയും ചെയ്തു.
ഫലം പുറത്തവന്നപ്പോള്‍
പത്തനംതിട്ടയില്‍ മാത്രമായിരുന്നില്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായി ശബരിമല വിഷയം മാറി. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരും വോട്ടുവര്‍ധനവ് ഉണ്ടാക്കിയെങ്കിലും പത്തനംതിട്ട ഉള്‍പ്പടെ ഒരിടത്തും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.
വോട്ട് എത്തിയത് യുഡിഎഫിലേക്ക്
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിലെ പ്രതിഷേധം വോട്ടായി മാറിയെത്തിയത് യുഡിഎഫിലേക്കായിരുന്നു. കേന്ദ്രത്തിലെ ബിജെപി വിരുദ്ധത അടക്കമുള്ള മറ്റ് പലകാരണങ്ങള്‍ക്കൊപ്പം ശബരിമല വിഷയം കൂടിയായപ്പോള്‍ സംസ്ഥാനത്തെ 20 ല്‍ 19 സീറ്റിലും വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചു. ബിജെപി ആളിക്കത്തിച്ച പ്രക്ഷോഭത്തിന്‍റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ യുഡിഎഫിന് ഗുണം ചെയ്യുകയായിരുന്നു.
യുവതീ പ്രവേശനത്തിന് തയ്യാറായാല്‍
അടുത്ത വര്‍ഷം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയായാല്‍ അതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ വീണ്ടും നടക്കും. ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുള്ള ഉത്തരവ് വരുന്നത് വരെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ച സാഹചര്യം കണത്തിലെടുക്കാതെ വീണ്ടും യുവതീ പ്രവേശനത്തിന് സൗകര്യമൊരുക്കിയെന്നാവും ഉയരുന്ന വിമര്‍ശനം.
എന്തിന് വീണ്ടും
കോടതിയുടെ അന്തിമ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ എന്തിന് വീണ്ടും യുവതികളെ ശബരിമലയില്‍ കയറ്റുന്നുവെന്ന ചോദ്യം ഉയരും. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപിയും യുഡിഎഫും ഈ അവസര്യം നല്ല രീതിയില്‍ മുതലെടുത്ത് സര്‍ക്കാറിനെതിരെ വിശ്വാസികളെ അണിനിരത്താന്‍ ശ്രമിക്കുകയും ചെയ്യും.
സാഹചര്യം മാറി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. ശബരിമല വിഷയത്തില്‍ സര്‍ക്കാറിനോടും സിപിഎമ്മിനോടുമുണ്ടായ എതിര്‍പ്പ് ഇന്ന് നിലനില്‍ക്കുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പടുന്ന കോന്നി മണ്ഡലത്തിലടക്കം സിപിഎം സ്ഥാനാര്‍ത്ഥികള്‍ നേടിയ വിജയം ഇത് വ്യക്തമാക്കുന്നതാണ്.
ഭരണത്തുടര്‍ച്ച
യുവതികളെ വീണ്ടും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ ഈ സാഹചര്യങ്ങള്‍ കീഴ്മേല്‍ മറിയും. അങ്ങനെ വന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിശ്വാസികളില്‍ വലിയൊരു വിഭാഗം വീണ്ടും പാര്‍ട്ടിയില്‍ നിന്ന് അകലും. കാര്യമായ സര്‍ക്കാര്‍ വിരുദ്ധതയൊന്നും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎം ഭരണത്തുടര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്.
വിധിയിലെ അവ്യക്തത
കോടതി വിധിയില്‍ നില്‍ക്കുന്ന അവ്യക്ത ചൂണ്ടിക്കാട്ടി സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാനും സര്‍ക്കാറിന് സാധിക്കും. ശബരിമലയിൽ കയറണമെന്ന് നിർബന്ധമുള്ളവർ കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നാണ് നിയമോപദേശം ലഭിച്ചതിന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
പ്രതീക്ഷ
ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ശബരിമലയില്‍ ഉടന്‍ യുവതീപ്രവേശനം സാധ്യമാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാറും സിപിഎമ്മും എത്തിയത്. നിയമോപേദശവും തീരുമാനത്തിന് മുതല്‍ക്കൂട്ടായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സര്‍ക്കാറിനെതിരെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരുന്നതിന് ഇതോടെ തടയിടാന്‍ കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ല!! ആക്റ്റിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി
ശബരിമല; യുവതീ പ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം