ശബരിമല: മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്.. സര്‍ക്കാരിനൊപ്പം! എതിര്‍പ്പുമായി പന്തളം രാജകുടുംബം
Recommended Video
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കില്ലെന്ന നിലപാടുമായി ദേവസ്വം ബോർഡ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമെന്നും നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ കാത്തുസൂക്ഷിക്കുമെന്ന നിലപാടായിരുന്നു മുൻപ് ദേവസ്വം ബോർഡ് എടുത്തിരുന്നത്. ഈ നിലപാടിനു വിരുദ്ധമായാണ് സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാരിനൊപ്പമാണെന്നും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുവാനാണ് തീരുമാനമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ഈ തീരുമാനം ചൊവ്വാഴ്ച ബോർഡ് സുപ്രീം കോടതിയെ അറിയിക്കും.
എന്നാൽ സർക്കാരിന്റെ നിലപാടിനെതിരെ പന്തളം രാജകുടുംബം മുന്നോട്ടു വന്നു. സർക്കാരിൻറേത് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായമാണെന്ന് ആരോപിച്ച രാജകുടുംബം ഇക്കാര്യത്തില്‍ തന്ത്രിയുടെയും രാജകുടുംബത്തിന്റെയും അഭിപ്രായം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർക്കെല്ലാം സ്ത്രീപ്രവേശന വിഷയത്തിൽ ഒരേ നിലപാടാണുള്ളതെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ വർമ്മ പറഞ്ഞു.
ആചാരങ്ങൾ കണക്കിലെടുത്താണ് തങ്ങൾ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്നും ആർത്തവം, പ്രായം തുടങ്ങിയ കാര്യങ്ങൾ കൊണ്ടല്ല എന്നുമാണ് രാജകുടുംബം പറഞ്ഞത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരി മലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലീകാവകാശത്തിന്റെ ലംഘനമാകുമെന്നുമാണ് കേരളം സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ ശബരിമലയിൽ പത്തിനും അൻപതിയും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നുമാണ് ബോർഡ് വാദിച്ചത്.