ഭക്തയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം
കോഴിക്കോട്: മതവികാരം ഇളക്കി വിട്ട്, ഹിന്ദുക്കളെ ഉണര്‍ത്തി വോട്ട് പെട്ടിയിലാക്കുക എന്ന, ഉത്തേരേന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച് പഴകിയ തന്ത്രമാണ് ശബരിമല വിഷയത്തിലൂടെ കേരളത്തിലും ബിജെപി പരീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഹിന്ദുക്കളെ വേട്ടയാടുന്നു എന്നുള്ള നിലവിളികള്‍ ശബരിമല വിഷയം വന്നതോടെ കേരളത്തില്‍ വല്ലാതെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ശക്തമായ പോലീസ് നടപടികളുടെ ഫലമായി ആറിത്തണുത്ത ശബരിമല സമരം വീണ്ടും ചൂട് പിടിപ്പിക്കുകയാണ് ബിജെപി. അതിനിടെ വ്യാജപ്രചാരണങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കൊണ്ട് പിടിച്ച് നടത്തുന്നുണ്ട്. ബാലനടി അക്ഷര കിഷോറിന്റെ ചിത്രം ഉപയോഗിച്ചാണ് പുതിയ പ്രചാരണം.
വ്യാപകമായി വ്യാജപ്രചാരണം
ശബരിമല പോലെ മലയാളികള്‍ ഏറെ വൈകാരികമായി കാണുന്ന വിഷയത്തില്‍ കുപ്രചരണങ്ങളില്‍ വീഴുക എളുപ്പമാണ്. വ്യാജ പ്രചാരണവും ഫോട്ടോഷോപ്പ് പ്രചാരണവും നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട് സംഘപരിവാര്‍ എല്ലായ്പ്പോഴും. ശബരിമല വിഷയത്തിലും കേരളം അത് കണ്ടു. ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു എന്ന തരത്തില്‍ ദേശീയ തലത്തില്‍ പോലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ തോതിലാണ് പ്രചാരണം അഴിച്ച് വിട്ടത്.
അയ്യപ്പഭക്തയെ അറസ്റ്റ് ചെയ്തെന്ന്
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രസിദ്ധയായ ബാലതാരം അക്ഷര കിഷോറിന്റെ ചിത്രം ഉപയോഗിച്ചാണ് ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വ്യാജ പ്രചാരണം. ശരണം വിളിച്ചതിന് അയ്യപ്പഭക്തയെ അറസ്റ്റ് ചെയ്തു എന്നാണ് പ്രചരിപ്പിക്കുന്നത്. കറുപ്പുടുത്ത് മാലയിട്ട് നില്ക്കുന്ന അക്ഷരയുടെ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഉപയോഗിച്ചത് ബാലനടിയുടെ ചിത്രം
സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലൂമാണ് ഈ പ്രചാരണം പരക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗുണ്ടാപ്പോലീസ് അറസ്റ്റ് ചെയ്തു എന്നും പെണ്‍കുട്ടി ഇപ്പോള്‍ തിരുനെല്‍വേലി പോലീസ് സ്റ്റേഷനിലാണ് ഉളളതെന്നും ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു.
കേരളത്തിന് പുറത്ത്
പ്രധാനമായും കേരളത്തിന് പുറത്താണ് ഈ പ്രചാരണം കൊഴുക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. നേരത്തെ അയ്യപ്പഭക്തനെ പോലീസ് ആക്രമിക്കുന്നു എന്ന തരത്തില്‍, ഫോട്ടോഷൂട്ടിന്റെ ചിത്രം ഉപയോഗിച്ചും ഇത്തരത്തില്‍ പ്രാചരണം നടത്തിയിരുന്നു. ബിജെപി നേതാക്കളടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു.
ഫോട്ടോഷൂട്ട് നാടകം
ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് ആര് കുറുപ്പ് എന്നയാള്‍ അയ്യപ്പവേഷത്തില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതിന് ശേഷവും ദില്ലിയില്‍ ബിജെപി ഈ വ്യാജ ചിത്രം ഉപയോഗിച്ച് പ്രത്യേക സ്റ്റിക്കര്‍ വരെ പുറത്തിറക്കുകയുണ്ടായി. ശബരിമല വിധിക്കെതിരെ പ്രതിഷേധിച്ച വൃദ്ധനെ പോലീസ് തല്ലിച്ചതയ്ക്കുന്നു എന്നും വ്യാജപ്രചാരണം നടത്തിയിരുന്നു.
ശരീരം തളർന്ന് പോയെന്ന്
ഹര്‍ത്താല്‍ ദിവസം സിപിഎം പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുന്ന ഫോട്ടോ ഉപയോഗിച്ചായിരുന്നു കുപ്രചരണം. ശബരിമല സ്ത്രീ പ്രവേശന വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയി എന്ന് വരെ പ്രചാരണം നടന്നിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ചിത്രം ഉപയോഗിച്ച് വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ മറ്റൊരു ജഡ്ജിയുടെ ശരീരം തളര്‍ന്നും എന്നും പ്രചാരണം നടക്കുകയുണ്ടായി.
പന്തളത്തെ തമ്പുരാട്ടിമാർ
തീര്‍ന്നില്ല. ശബരിമലയില്‍ പ്രതിഷേധം നടത്തിയവരെ നേരിട്ട പോലീസുകാരില്‍ വേഷം മാറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട് എന്നുളള പ്രചാരണവും നടന്നു. സിവില്‍ പോലീസ് ഓഫീസര്‍ ആഷിഖിന്റെ ചിത്രം ഉപയോഗിച്ചുളള ഈ പ്രചാരണം പോലീസ് തന്നെ പൊളിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ശപിക്കുന്ന പന്തളം കൊട്ടരത്തിലെ സ്ത്രീകളെന്ന പേരില്‍ നടി സജിത മഠത്തില്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരുടെ പേരിലും കുപ്രചാരണം നടന്നിരുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അയ്യപ്പ ശാപമെന്ന് ശ്രീധരൻ പിളള