ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനം
പമ്പ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘർഷഭരിതമായിരുന്നു സന്നിധാനം. സ്ത്രീ പ്രവേശനം നടയാനായി വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. ശബരിമലയിലെ വരുമാനം മുഴുവനായും സർക്കാരിലേക്കാണ് പോകുന്നതെന്നും ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇനി മുതൽ ആരും കാണിക്ക ഇടരുതെന്നുമുള്ള തരത്തിൽ വ്യാപക പ്രചാരണങ്ങളാണ് നടന്നത്.
തുലാമാസ പൂജകൾക്കായി നട തുറന്ന അഞ്ച് ദിവസവും ശബരിമലയിൽ കാണിക്കയായി ലഭിച്ച തുകയിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ചിത്തിര ആട്ട വിശേഷത്തിനായി നടതുറന്നപ്പോൾ റെക്കോർഡ് തീർത്ഥാടകരാണ് മലകയറിയത്. ഇതോടെ നടവരുമാനത്തിലും റെക്കോർഡ് വരുമാനമാണുണ്ടായത്.

റെക്കോർഡ് തീർത്ഥാടകർ
ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് ശബരിമല നട തുറക്കുന്നത്. കഴിഞ്ഞ വർഷം 4000ൽ താഴെ തീർത്ഥാടകർ മാത്രമാണ് ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമലയിലെത്തിയത്. എന്നാൽ യുവതികൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് പ്രതിഷേധക്കാരടക്കം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം 13,675 പേരാണ് ഇത്തവണ മലചവിട്ടിയത്.

വരുമാനം കുറഞ്ഞു
നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് മുൻവർഷത്തെക്കാൾ ശബരിമലയിലെ വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയപ്പോൾ ഇത്തവണയത് 4.79 കോടി രൂപയായി ചുരുങ്ങിയിരുന്നു. പ്രളയത്തെ തുടർന്ന് ചിങ്ങമാസ പൂജകൾക്ക് ഭക്തർ എത്താതിരുന്നതും വരുമാനത്തെ ബാധിച്ചു.

ചില്ലി കാശ് നൽകരുതെന്ന്
ശബരിമലയിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചില്ലിക്കാശ് കാണിക്കയിടരുതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായിരുന്നു. ഇതേ തുടർന്ന് തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ മാത്രം വരുമാനത്തിന്റെ 44.50 ലക്ഷം രൂപയുടെ കുറവുണ്ടായി. പണത്തിന് പകരം സ്വാമി ശരണം എന്നെഴുതിയ പേപ്പറുകളാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്.

റെക്കോർഡ് വരുമാനം
ഇത്തവണ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. 28 ലക്ഷം രൂപയാണ് ഇത്തവണത്തെ നടവരവ്. കഴിഞ്ഞ വർഷം തുലാമാസ പൂജയോട് ചേർന്ന് ചിത്തിര ആട്ടത്തിരുനാൾ വന്നതിനാൽ നടവരവ് രേഖപ്പെടുത്തിയിരുന്നില്ല. നൂറുകണക്കിന് സ്വാമി ശരണം പേപ്പറുകളും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ പ്രചാരണം
സോഷ്യൽ മീഡിയ വഴിയാണ് ക്ഷേത്രത്തിൽ കാണിക്കയിടുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നത്. പണമിടരുതെന്നും ഭക്തരുടെ പണം എടുത്ത് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളുടെ കഴുത്തറക്കുകയാണെന്നും രീതിയിലുള്ള പ്രചാരണങ്ങളും നടത്തിയിരുന്നു. സര്‍ക്കാരിനെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് അവിടുത്തെ വരുമാനം മാത്രമാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രസ്താവന. ശബരിമലയയിലെ കാശെടുത്ത് ദേവസ്വം ബോർഡ് ശബരിമലയ്ക്ക് വേണ്ടി വാദിച്ചാൽ ക്ഷേത്രങ്ങളിൽ കാണിക്കയായി ചില്ലിക്കാശ് ഇടരുതെന്ന പ്രചാരണങ്ങളെ പിന്തുണയ്ക്കുമെന്ന് രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഗുരുവായൂരിലും കുറവ്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം കുത്തനെ കുറഞ്ഞെന്ന് ഭരണസമിതി ചെയര്‍മാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു കോടിയുടെ കുറവാണ് വന്നത്. എന്നാൽ ശബരിമല പ്രതിഷേധങ്ങളല്ല, പ്രളയമാണ് വരുമാനം കുറയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. പ്രളയത്തിന് മുന്‍പ് വരെ എല്ലാ മാസവും നാല് കോടിയോളം രൂപയാണ് വരുമാനമായി ലഭിച്ചിരുന്നത്.












Click it and Unblock the Notifications