സംസ്ഥാനത്തെ അക്രമങ്ങളില്‍ കേന്ദ്രം ഇടപെടുന്നു; പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബിജെപി നേതാവ്
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ശബരിമല കർമസമിതി ആഹ്വാനം ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.
ഹർത്താലിന് ശേഷവും അക്രസംഭവങ്ങൾ തുടരുകയാണ്. വിവിധയിടങ്ങളിൽ ബിജെപി-സിപിഎം പ്രവർത്തകർ നേർക്കുനേർ ഏറ്റമുട്ടുന്നത് സാഹചര്യം വഷളാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി.
പരാതി നൽകിയിരുന്നു
ശബരിമല യുവതി പ്രവേശത്തെക്കുറിച്ചും ഇതിനെ തുടർന്ന് കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും കേരളാ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു. ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നുമാണ് വി മുരളീധരൻ എംപി ആവശ്യപ്പെട്ടത്.
റിപ്പോർട്ട് തേടാൻ നിർദ്ദേശം
കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അറിയിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും സന്ദേശം കൈമാറിയിരുന്നു. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആശങ്കാ ജനകമാണെന്നും സമാധാനം പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നറിയിപ്പുമായി ബിജെപി
അതേസമയം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പും ഭീഷണിയുമായി ബിജെപി വക്താവ് ജി വി എൽ നരസിംഹ റാവു രംഗത്തെത്തി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം സിപിഎമ്മും സർക്കാരും നേരിടേണ്ടി വരുമെന്നാണ് നരസിംഹ റാവുവിന്റെ മുന്നറിയിപ്പ്.
ബുദ്ധിയുള്ളവർക്ക് മനസിലാകും
എന്തു തരത്തിലുള്ള പ്രത്യാഘാതമാണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് അത് ബുദ്ധിയുള്ളവർക്ക് മനസിലാകും എന്നായിരുന്നു ബിജെപി വക്താവിന്റെ പ്രതികരണം. ലിംഗ നീതി ഉറപ്പുവരുത്തുന്ന പാർട്ടിയാണ് ബിജെപി. പക്ഷേ ഇവിടെ വിശ്വാസവും ആചാരവും ആണ് പ്രശ്നം. മുത്തലാഖ് ലിംഗസമത്വത്തിനെതിരും ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്നവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഓർഡിനനൻസ് ഉണ്ടോ
ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവന്ന് നിയമനിർമാണം നടത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ നരസിംഹ റാവു തയാറായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്നായിരുന്നു നിലപാട്. കേരളത്തിൽ സർക്കാർ സ്പോർസേർഡ് സംഘർഷങ്ങളാണ് നടക്കുന്നത്. ശബരിമല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സംഘർഷമെന്നും നരസിംഹ റാവു ആരോപിക്കുന്നു.
കൂടുതൽ പേർ അറസ്റ്റിൽ
യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 3178 പേർ അറസ്റ്റിലായി. 1286 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാൻഡ് ചെയ്തു. 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായിരിക്കുന്നത്. എറണാകുളത്ത് 486 പേരും, പാലക്കാട് 410 പേരും ആലപ്പുഴയിൽ 328 പേരും, കണ്ണൂരിൽ 304 പേരും അറസ്റ്റിലായി.
വിശ്വാസികൾ ഒന്നുകൊണ്ടും ഭയക്കണ്ട!!! വരുന്നു ചണ്ഡിക യാഗം!!! സുപ്രീം കോടതി വിധിയെ പോലും സ്വാധീനിക്കും!