ശബരിമല വിഷയം; വ്യക്തത വേണം... എജിയോട് നയമോപദേശം തേടണം, കടുത്ത നിലപാടുമായി സിപിഐ!
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വ്യക്തത വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. റ്റോണി ജനറലിന്റെ നിയമോപദേശം മാത്രമേ ഇക്കാര്യത്തില്‍ സംശയങ്ങള്‍ അകറ്റൂവെന്നാണ് സിപിഐ നിലപാട്.
ഇക്കാര്യം മുഖ്യമന്ത്രിയെ സിപിഐ അറിയിക്കും. സുപ്രീംകോടതി അഭിഭാഷകന്റെ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിധി വരുന്നതു വരെ ശബരിമലയിൽ യുവതി പ്രവേശം വേണ്ടെന്ന് സർക്കാർ തീരുമാനം എടുത്തത്. അഡ്വക്കേറ്റ് ജനറലും സമാനമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.
നിയമോപദേശത്തിൽ വ്യക്തത വരണം
എന്നാല്‍ ഈ നിയമോപദേശങ്ങള്‍ വ്യക്തത വരുത്തില്ലെന്നാണ് സിപിഐയുടെ കാഴ്ചപ്പാട്. എജി സര്‍ക്കാരിന്റെ ഭാഗമാണ്. ജയദീപ് ഗുപ്ത മുതിര്‍ന്ന അഭിഭാഷകനാണെങ്കിലും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വ്യക്തത വരുത്താനാണ് സിപിഐ ആവശ്യപ്പെടുന്നത്. യുവതിപ്രവേശം വേണ്ട എന്ന തീരുമാനിച്ചത് രാഷ്ട്രീയമായ ഭയം കൊണ്ടാണെന്ന് വരുതത് എന്നതാണ് സിപിഐ കണക്കാക്കുന്നത്.
സർക്കാർ മലക്കം മറിഞ്ഞു?
തുല്യതക്ക് വേണ്ടി നിലപാട് എടുത്തിട്ട് വിശ്വാസത്തിന് മുന്നില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു എന്നുള്ള ആക്ഷേപവും സർക്കാരിനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് സിപിഐ കടുത്ത നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. അറ്റോണി ജനറല്‍ കൃത്യമായി നിയമോപദേശം തന്നാല്‍ അത് അംഗീകരിച്ചു കൊണ്ട് അടുത്ത നീക്കം നടത്തിയാല്‍ മതിയെന്ന് സിപിഐ നിർദേശിക്കുന്നു. സുപ്രീംകോടതി ഉത്തരവില്‍ വ്യക്തതയില്ലൊത്തത് ഗുരുതര സഹാചര്യമാണെന്നും കഴിഞ്ഞ ദിവസം ചേർന്ന സിപിഐ നിർവ്വാഹക സമിതി യോഗം വിലയിരുത്തി.
യുഡിഎഫ് നേതാക്കൾ ശബരിമല സന്ദർശിക്കും
വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വ്യക്തത വരുത്തുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും നിർവ്വാഹക സമിതിയോഗത്തിൽ സിപിഐ നിലപാടെടുത്തു. അതേസമയം യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസൗകര്യങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വി എസ് ശിവകുമാർ എംഎൽഎ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ് എംഎൽഎ, ഡോ. ജയരാജ് എംഎൽഎ തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്.
വരുമാനത്തിൽ വൻ വർധനവ്
ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.