ശബരിമല സ്ത്രീ പ്രവേശനം: പുന: പരിശോധനാ ഹർജി തന്നെ ഉചിതമെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സ്വീകരിക്കേണ്ട അന്തിമ നിലപാടിനെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും.
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോളുണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിലപാട് മാറ്റിയിരുന്നു. ശബരിമല വിധിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുന:പരിശോധന ഹർജി നൽകുന്നതാണ് ഉചിതമെന്നാണ് ബോർഡിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

നിലവിലെ സ്ഥിതിയനുസരിച്ചുള്ള റിപ്പോർട്ട് കോടതി അലക്ഷ്യമായി പരിഗണിച്ചേക്കാം. ശബരിമല വിധിക്കെതിരെ സുപ്രീം കോടതിയുടെ മുന്നിലുള്ള എല്ലാ പുന: പരിശോധനാ ഹർജിയിലും ദേവസ്വം ബോർഡ് കക്ഷിയാണ്. മുൻപ് ഹാജരായ മനു അഭിഷേക് സിംഗ്വി തന്നെയാകും വീണ്ടും ഹാജരാകുക.
അതേസമയം ശബരിമല സ്ത്രീപ്രവേശനത്തിൽ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. അയ്യപ്പഭക്തരുടെ കൂട്ടായ്മയും, വിഎച്ച്പിയും, അയ്യപ്പ ധർമ പ്രചാര സഭയുമാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകിയേക്കും
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട തിങ്കളാഴ്ച അടച്ചു. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും ശബരിമലയിലെ സ്ത്രീപ്രവേശനം ഇനിയും സാധ്യമായിട്ടില്ല. കടുത്ത പ്രക്ഷോഭങ്ങളെ തുടർന്ന് മടങ്ങേണ്ട അവസ്ഥയായിരുന്നു സ്ത്രീകൾ നേരിട്ടത്.












Click it and Unblock the Notifications