വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകൾ ആക്റ്റിവിസ്റ്റുകളാണോ ഭക്തരാണോ? കടകംപളളിയെ പരിഹസിച്ച് കുറിപ്പ്
കോഴിക്കോട്: വിജയവാഡയിൽ നിന്നെത്തിയ യുവതികളെ ശബരിമല ദർശനം നടത്താൻ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് പോലീസും ആഭ്യന്തര വകുപ്പും എന്ന് പോസ്റ്റിൽ ആരോപിക്കുന്നു. മാത്രമല്ല ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനേയും ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.
ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്: ' വിജയവാഡയിൽ നിന്നെത്തിയ പത്ത് യുവതികളെ പമ്പയിൽ വെച്ച് പോലീസ് തിരിച്ചയച്ചിരിക്കുന്നു. സുപ്രീം കോടതി വിധി ഞങ്ങൾക്ക് ബാധകമല്ല , അത് നടപ്പിലാക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന പ്രഖ്യാപനമാണ് കേരളീയ സമൂഹത്തോട് പോലീസും ആഭ്യന്തര വകുപ്പും ഇതുവഴി ചെയ്തത്. വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകൾ ആക്റ്റിവിസ്റ്റുകളാണോ ഭക്തരാണോ എന്നറിയാനുള്ള 'ലിറ്റ്മെസ്' ടെസ്റ്റിന്റെ റിസൾട്ട് കടകമ്പള്ളിയിൽ നിന്നു തന്നെ നേരിട്ടറിയാനുള്ള ആകാംക്ഷയിലാണ് കേരളം'.
ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ നിന്നുമാണ് യുവതികൾ അടങ്ങുന്ന സംഘം ശബരിമലയിൽ ദർശനം നടത്താൻ എത്തിയത്. എന്നാൽ പമ്പയിൽ വെച്ച് ഇവരെ പോലീസ് തടഞ്ഞു. ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നും യുവതികൾ 50 വയസ്സിന് താഴെ ഉളളവരാണ് എന്ന് വ്യക്തമായതോടെ പോലീസ് ഇവരോട് മടങ്ങിപ്പോകാനായി ആവശ്യപ്പെട്ടു. തുടർന്ന് ഈ സംഘത്തിലെ മറ്റുളളവർ മാത്രം മല കയറുകയായിരുന്നു.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ടെങ്കിലും യുവതികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിധിയിൽ വ്യക്തത വരാത്തതിനാൽ യുവതീ പ്രവേശം വേണ്ട എന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇത് പ്രകാരം ദർശനത്തിന് എത്തുന്ന യുവതികളെ പിന്തിരിപ്പിക്കാനാണ് പോലീസിന് നിർദേശം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആക്ടിവിസ്റ്റുകൾക്ക് അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുളള ഇടമല്ല ശബരിമല എന്നും അത്തരക്കാർ വ്യക്തി പ്രഭാവം പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുളളവരാണ് എന്നുമാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.