ശബരിമല വിഷയം പാർലമെന്റില്‍: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ വിന്യസിക്കണമെന്ന് യുഡിഎഫ് എംപിമാർ
ഡല്‍ഹി: ശബരിമല വിഷയം പാർലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുളള എംപിമാർ. തീര്‍ഥാടകരുടെ ദുരിതം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അടിയന്തരമായി വിന്യസിക്കണമെന്ന് കൊല്ലം എംപിയും ആർ എസ് പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് എംപി അടിയന്തരപ്രമേയ നോട്ടിസും നല്‍കി. പാർലമെന്റിന് പുറത്ത് സംസ്ഥാന സർക്കാറിനെതിരെ യു ഡി എഫ് എംപിമാർ പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൊടുക്കുന്നില്‍ സുരേഷ് എംപിയും വിഷയം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. നടന്നുവരുന്ന മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടും മാളികപ്പുറങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ ഇരുപത് മണിക്കൂറോളം നീളുന്ന ക്യൂവിൽ ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും , 11 വയസ്സ് മാത്രമുള്ള മാളികപ്പുറം ക്യൂവിൽ നിന്ന് കുഴഞ്ഞു വീണു മരിച്ചിട്ട് പോലും സംസ്ഥാന സർക്കാർ നിഷ്ക്രിയ മായി നിൽക്കുന്ന സാഹചര്യത്തിൽ അതിശക്തമായ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തണം എന്നും ലോക്സഭയിൽ ശൂന്യ വേളയിൽ അവതരിപ്പിച്ച പ്രമേയത്തിൽക്കൂടി കൊടിക്കുന്നില്‍ സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ശബരിമല പോലെയൊരു ലോക പ്രശസ്ത തീർഥാടന കേന്ദ്രം നേരിടുന്ന വികസന മുരടിപ്പിന് പ്രധാന കാരണം ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടിയ ഗുരുതരമായ അനാസ്ഥയും, കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ തികച്ചും കുറ്റകരമായ അവഗണനയും ആണ്.
ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിൽ വരുത്തുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ്, ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണം കാൽഭാഗം പോലും പൂർത്തിയാകാത്തതും, കോർ ഏരിയ വികസനം, നിലക്കൽ വാഹന പാർക്കിങ് സൗകര്യങ്ങളുടെ നിർമാണവും, കുടിവെള്ള വിതരണ പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണത്തിലെ മെല്ലെപ്പോക്കും ശബരിമലയിൽ എത്തുന്ന ഭക്തരുടെ അയ്യപ്പദർശനം അതീവ ദുസ്സഹമാക്കുന്നു എന്നും എംപി ചൂണ്ടിക്കാട്ടി.
തീർഥാടക മാനേജ്മെൻ്റ് സംവിധാനവും, ശാസ്ത്രീയ ക്യൂ മാനേജ്മെൻ്റ് സിസ്റ്റ്റ്റത്തിൻ്റെ അഭാവവും ചേർന്ന് ശബരിമല ദർശനം , ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ദുസ്സഹമായ ദുരിതം ആണ് നൽകുന്നതെന്നും, ഈ അനാസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് തീരുമാനിച്ചു കൊണ്ട് മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഭക്തരുടെ തിരക്ക് പരിഹരിക്കാൻ യാതൊരു മാർഗവും കണ്ടെത്താത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാട് തുടർന്നാൽ അത് വലിയ ദുരന്തത്തിലേക്ക് എത്തിച്ചേരുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പോലീസിൻ്റെ സാന്നിധ്യം കൊണ്ട് മാത്രം ഇപ്പൊൾ ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ, സംസ്ഥാന സർക്കാർ, ആലപ്പുഴ ജില്ലയിലെ നൂറനാടുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് സേനയുടെ സഹായം കൂടി തേടണം എന്നും അദ്ദേഹം നിർദേശിച്ചു.












Click it and Unblock the Notifications